വയനാട് ഉരുള്‍പൊട്ടലിനെ ഗുരുതരമായ ദുരന്തമായി പ്രഖ്യാപിക്കണം; ശശി തരൂര്‍
എം.പിമാർക്ക് അവരുടെ ഫണ്ട് അനുവദിക്കാൻ കഴിയുംവിധം വയനാട് ഉരുള്‍പൊട്ടലിനെ ഗുരുതരമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: എം.പിമാർക്ക് അവരുടെ ഫണ്ട് അനുവദിക്കാൻ കഴിയുംവിധം വയനാട് ഉരുള്‍പൊട്ടലിനെ ഗുരുതരമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
അടിയന്തര സഹായം ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി എം.പിമാരുടെ 'പ്രദേശിക വികസ പദ്ധതി മാർഗനിർദേശ'മനുസരിച്ച് ഇങ്ങനെ ചെയ്യണമെന്നാണ് ഷാക്ക് അയച്ച കത്തിലൂടെ തരൂർ ആവശ്യപ്പെട്ടത്. അതിലൂടെ ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് ഉദാരമായി ധനസഹായം നല്‍കാൻ പാർലമെന്റ് അംഗങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറല്‍ വിനോദ് മാത്യു പറഞ്ഞു. ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവില്‍ പ്രദേശങ്ങള്‍ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്ബ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലടക്കം രക്ഷാപ്രവർത്തനം നടത്തിയിട്ടുള്ള സംഘം, ഇത്രയും വ്യാപ്തിയില്‍ മൂന്ന് വലിയ പ്രദേശങ്ങള്‍ (പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല) പ്രകൃതിദുരന്തത്തിന് ഇരയായതും ഇത്രയും മനുഷ്യർ മരണപ്പെടുന്നതും ആദ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ദുരന്തമുണ്ടായി ആദ്യദിനം മുതല്‍ മേഖലയില്‍ രക്ഷാപ്രവർത്തനവുമായി സജീവമാണ് സൈന്യം. അഞ്ഞൂറോളം സൈനികർ വിവിധ മേഖലകളിലായി ദുരിതബാധിത മേഖലയിലുണ്ട്. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡി.എസ്.സി.) സെൻ്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് ടെറിട്ടോറിയല്‍ ആർമിയിലെ സൈനികരും ഇവിടെയുണ്ട്. രക്ഷാപ്രവർത്തനം അവസാനിക്കുന്നതുവരെ സൈന്യം ഇവിടെ തുടരും.
What's Your Reaction?