വയനാട് ഉരുള്‍പൊട്ടല്‍ : 107 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 33 പേരെ തിരിച്ചറിഞ്ഞു
വയനാടിനെ നടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു.
കല്‍പ്പറ്റ: വയനാടിനെ നടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 107 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തുവെന്നാണ് വയനാട് ജില്ല ഭരണകൂടം അറിയിച്ചത്.
പരിക്കേറ്റ നൂറിലധികം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. കല്‍പറ്റ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ 12 പേരും വിംസ് ആശുപത്രിയില്‍ 80 പേരും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത് സെന്‍ററില്‍ 27 പേരും ചികിത്സിയിലാണ്. ഇതില്‍ ഒമ്ബത് പേർ വിംസ് ആശുപത്രിയിലെ ഐ.സി.യുവിലാണ്.
വിവിധ ആശുപത്രികളില്‍ 60 പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. വിംസ് ആശുപത്രിയില്‍ ഒമ്ബത് പേരുടെയും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത് സെന്‍ററില്‍ 49 പേരുടെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഒരാളുടെയും ബത്തേരി താലൂക്ക് ആശുപത്രിയിലും ഒരാളുടെയും മൃതേദഹങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്.
ദുരന്തത്തില്‍പ്പെട്ട 25 പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് നിലമ്ബൂർ മേഖലയില്‍ ചാലിയാർ പുഴയില്‍ കണ്ടെത്തി. 16 മൃതദേഹങ്ങള്‍ നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഒമ്ബതെണ്ണം വാണിയമ്ബുഴ, ഇരുട്ടുകുത്തി നഗറുകള്‍ക്ക് സമീപം ഇൻക്വസ്റ്റ് നടപടിയിലാണ്. ദുരന്തത്തില്‍പ്പെട്ട മൂന്നു പേരെ കാണാനില്ല. ആറു മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേർ മണ്ണിനടിയിലാണ്. ഗുരുതര പരിക്കേറ്റവരടക്കം മുണ്ടക്കൈയിലെ കുന്നിൻമുകളിലും ട്രീവാലി റിസോർട്ടിലുമായി 250 പേർ കുടുങ്ങി കിടക്കുകയാണ്. കുന്നിൻമുകളില്‍ 150 പേരും റിസോർട്ടില്‍ 100 പേരുമാണുള്ളത്. ഇവർക്കരികിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ചൂരല്‍മലയില്‍ നിന്ന് 101 പേരെ രക്ഷപ്പെടുത്തി.
What's Your Reaction?