ആനപ്പാറയിലെ മാലിന്യം നീക്കം ചെയ്തു തുടങ്ങി
ഹരിതകർമസേന ശേഖരിക്കുന്ന പാഴ്‌വസ്തുശേഖരം കുന്നുകൂടിക്കിടക്കുന്ന ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് പാഴ്‌വസ്തുക്കള്‍ നീക്കംചെയ്തു തുടങ്ങി.
കുന്ദമംഗലം: ഹരിതകർമസേന ശേഖരിക്കുന്ന പാഴ്‌വസ്തുശേഖരം കുന്നുകൂടിക്കിടക്കുന്ന ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് പാഴ്‌വസ്തുക്കള്‍ നീക്കംചെയ്തു തുടങ്ങി.
ആളുകള്‍ വളരെ സുരക്ഷിതമായ രീതിയില്‍ വീട്ടില്‍ സൂക്ഷിച്ചുവെച്ച പാഴ്‌വസ്തുക്കള്‍ ഒരു ഉത്തരവാദിത്തവുമില്ലാതെ പൊതുസ്ഥലത്ത് റോഡരികില്‍ നിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. ബാബുമോൻ പറഞ്ഞു. മാലിന്യ നിർമാർജനത്തിന് ലക്ഷങ്ങള്‍ ബജറ്റില്‍ നീക്കിവെച്ചിട്ടും ഈ ഫണ്ട് പ്രയോജനപ്പെടുത്താതെ ജനത്തെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം ആവശ്യപ്പെട്ടു.
കുടുംബാരോഗ്യത്തിന് സമീപത്തുള്ള മാലിന്യ കൂമ്ബാരം എത്രയും വേഗം നീക്കം ചെയ്യണമെന്ന് വെല്‍ഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുല്‍ ഹമീദ് പറഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണിത്. ഹരിതകർമസേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഗ്രാമപഞ്ചായത്ത് ഒരുക്കണം. മറ്റുള്ളവരെ ബോധവത്കരിക്കാനുള്ള ധാർമിക അവകാശം ആരോഗ്യവകുപ്പിന് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാഴ്‌വസ്തുക്കള്‍ റസിഡൻസ് പരിധിയില്‍ സ്ഥിരമായി നിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്ന് തനിമ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി. അബ്ദുറഹ്മാൻ പറഞ്ഞു. കൂട്ടിയിട്ട ചാക്കുകള്‍ നായ്ക്കളും മറ്റും പൊട്ടിച്ച് അത് പരിസര പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും കൊണ്ടിടുന്നതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്. അധികാരികള്‍ പാഴ്‌വസ്തുക്കള്‍ റെസിഡൻസ് പരിധിയില്‍നിന്ന് എത്രയും വേഗം മറ്റൊരു സുരക്ഷിത ഇടത്തേക്ക് മാറ്റണമെന്നും സി. അബ്ദുറഹ്മാൻ പറഞ്ഞു.
What's Your Reaction?