മാലിന്യം തള്ളല്‍ അറിയിക്കാൻ കേന്ദ്രീകൃത വാട്സ്ആപ് സംവിധാനം
മാലിന്യമുക്തം നവകേരളം കാമ്ബയിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, മലിനജലം ഒഴുക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ അറിയിക്കാൻ
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്ബയിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, മലിനജലം ഒഴുക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ അറിയിക്കാൻ പൊതുജനങ്ങള്‍ക്കായി കേന്ദ്രീകൃത വാട്സ്ആപ് സംവിധാനം യാഥാർഥ്യമായി.
വാട്സ്ആപ് നമ്ബറിന്റെ പ്രഖ്യാപനം കൊല്ലം കോർപറേഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകള്‍ സംബന്ധിച്ച പരാതികളും ഈ നമ്ബറിലൂടെ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം തേടാം. സംസ്ഥാനത്ത് എവിടെനിന്നും ലഭിക്കുന്ന പരാതികള്‍ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി തുടർനടപടികള്‍ക്കായി കൈമാറാനുള്ള സാങ്കേതിക സംവിധാനമാണ് ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയത്. നിർദിഷ്ട വാട്സ്ആപ് നമ്ബറില്‍ മലിനീകരണം നടത്തുന്ന ആളിന്‍റെ പേര്, വാഹന നമ്ബർ അറിയുമെങ്കില്‍ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടർന്ന് ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ മാലിന്യമുക്തം നവകേരളം കാമ്ബയിന്റെ ഭാഗമായി വികസിപ്പിച്ച വാർ റൂം പോർട്ടലിലൂടെ തദ്ദേശ സ്ഥാപങ്ങള്‍ക്ക് ലഭ്യമാക്കും.
നിയമലംഘനം അറിയിക്കുന്നവർക്ക് പാരിതോഷികം
തിരുവനന്തപുരം: മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തില്‍ ഈടാക്കിയ പിഴയുടെ 25 ശതമാനം തുക (പരമാവധി 2500 രൂപ) പാരിതോഷികം നല്‍കും. അതുവഴി സർക്കാർ നടപടിക്ക് പരമാവധി പ്രചാരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഇത്തരം നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ ഓരോ തദ്ദേശ സ്ഥാപനത്തിനും പ്രത്യേകം വാട്സ്ആപ് നമ്ബറുകളാണ് നിലവില്‍ ഉണ്ടായിരുന്നത്. പൊതുജനങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന പരാതികളില്‍ തുടർനടപടി സ്വീകരിക്കുന്ന കാര്യത്തിലും പാരിതോഷികം ലഭ്യമാക്കുന്ന കാര്യത്തിലും വീഴ്ച ഉണ്ടാവരുതെന്ന് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. ഇക്കാര്യത്തില്‍ ഒരു ദൈനംദിന മേല്‍നോട്ട/ അവലോകന സംവിധാനം സംസ്ഥാനതലത്തില്‍ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പല്‍ ഡയറക്ടറേറ്റിന്‍റെ ഭാഗമായി സജ്ജമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാട്സ്ആപ് നമ്ബറിലേക്ക് പ്രാദേശികമായി പരാതി അറിയിക്കുന്നയാളുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
What's Your Reaction?