'മാലിന്യം വരുന്നത് നഗരസഭയ്ക്ക് കീഴിലുള്ള പ്രദേശത്ത് നിന്ന്'; ന്യായീകരണവുമായി റെയില്‍വേ
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ ന്യായീകരണവുമായി റെയില്‍വേ.
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ ന്യായീകരണവുമായി റെയില്‍വേ. മാലിന്യം വരുന്നത് നഗരസഭയുടെ അധീനതയിലുള്ള പ്രദേശത്തു നിന്നാണെന്നാണ് വിശദീകരണം.
കുറിപ്പിന്റെ പൂർണരൂപം:
തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് കൂടി ആമയിഴഞ്ചാൻ തോടിന്റെ 117 മീറ്റർ ഭാഗമാണ് കടന്നുപോകുന്നത്. ജലസേചന വകുപ്പിന് കീഴിലാണെങ്കിലും സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗത്തെ മാലിന്യം വൃത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജൂലൈ 13ന് 11 മണിയോടെയാണ് ജോയിയെ തോട്ടില്‍ കാണാതാകുന്നത്.
ജോയി വൃത്തിയാക്കാനിറങ്ങുന്ന സമയം നാലടിയോളം വെള്ളം തോട്ടിലുണ്ടായിരുന്നു. തോട് വൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് അതിശക്തമായ ഒഴുക്കുണ്ടായാണ് ജോയിയെ കാണാതാകുന്നത്. പിന്നീട് മൃതദേഹം കണ്ടെത്തുന്നത് ഏകദേശം 750 മീറ്റർ അകലെ തകരപ്പറമ്ബിലും. റെയില്‍വേയുടെ ഭാഗത്ത് തോടിന് ഒഴുക്കുണ്ടായിരുന്നത് കൊണ്ടാണ് മൃതദേഹം ഒഴുകി തകരപ്പറമ്ബിലെത്തിയത്. ഇത് വ്യക്തമാക്കുന്നത്, ഇവിടെ മാലിന്യം കുറവായിരുന്നു എന്നാണ്.
മാലിന്യം അടിഞ്ഞുകൂടാതിരിക്കാൻ റെയില്‍വേയുടെ ഭാഗത്തുള്ള തോടിന്റെ തുടക്കത്തില്‍ ഇരുമ്ബുവല സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അതിശക്തമായ മഴ വന്നാല്‍ ഇവിടെ മാലിന്യം അടിഞ്ഞേക്കാം. ഇത് തടയാൻ ശ്രമങ്ങളുണ്ടാകണം. റെയില്‍വേയുടെ പരിസരത്ത് നിന്ന് മാലിന്യം തോട്ടില്‍ തള്ളുന്നത് പതിവില്ല. റെയില്‍വേയ്ക്ക് കൃത്യമായ മാലിന്യനിർമാർജനമുണ്ട്. യാത്രക്കാരില്‍ നിന്നുള്ള മാലിന്യങ്ങളും കൃത്യമായി തന്നെ നിർമാർജനം ചെയ്യുന്നു. തന്നെയുമല്ല, ട്രെയിനുകള്‍ക്കുള്ളിലെ എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലെറ്റുകളുണ്ട്. ഇത് മാലിന്യം പൊതുവിടത്തില്‍ നിക്ഷേപിക്കപ്പെടുന്നത് തടയുന്നു.
തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ആമയിഴഞ്ചാൻ തോട്ടില്‍ വിവിധ ഘട്ടങ്ങളില്‍ നടത്തിയ ശുചീകരണപ്രവർത്തനങ്ങളുടെ ചിത്രങ്ങളും റെയില്‍വേ വാർത്താക്കുറിപ്പില്‍ പങ്കു വച്ചിട്ടുണ്ട്.
What's Your Reaction?