കര്‍ക്കടകവാവ് ബലിതര്‍പ്പണം; വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എൻ വാസവൻ
കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രാദേശികമായി അവലോകന യോഗങ്ങള്‍
കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രാദേശികമായി അവലോകന യോഗങ്ങള്‍ ചേർന്ന് ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 20 ഗ്രൂപ്പുകളില്‍ 15 ഗ്രൂപ്പുകളിലും ബലി തർപ്പണം നടക്കുന്ന കേന്ദ്രങ്ങളുണ്ട്. തിരുവല്ലം, ശംഖുമുഖം, വർക്കല, തിരുമുല്ലവാരം, ആലുവ അരുവിക്കര എന്നീ ആറ് കേന്ദ്രങ്ങള്‍ ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന വലിയ കേന്ദ്രങ്ങളാണ്. ഈ ആറ് കേന്ദ്രങ്ങളിലെ നടത്തിപ്പ് രീതി എല്ലാ ബലിതർപ്പണ കേന്ദ്രങ്ങളിലും ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാൻ പിന്തുടരണമെന്ന് മന്ത്രി നിർദ്ദേശം നല്‍കി. ഇതാദ്യമായാണ് എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തില്‍ അവലോകന യോഗങ്ങള്‍ നടത്തി മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ഒരുക്കുവാൻ തീരുമാനിക്കുന്നത്.
ജില്ലാ കളക്ടർമാരുടെ ചുമതലയിലായിരിക്കണം മറ്റ് സ്ഥലങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കേണ്ടത്. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാനങ്ങള്‍, പൊലീസ്, കെ.എസ്.ഇ.ബി, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ് എന്നിവരുടെ പ്രതിനിധികളും ദേവസ്വം അധികൃതരും ഉള്‍പ്പെടുന്ന യോഗം വിളിക്കും.
ശംഖുമുഖം തീരത്ത് ബലിതർപ്പണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ വിദ്ഗധസംഘം പരിശോധിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാനും ധാരണയായി. ഒരു തവണ കുറഞ്ഞത് 500 പേർക്കെങ്കിലും ബലികർമ്മം അനുഷ്ഠിക്കാനുള്ള സൗകര്യം ഒരുക്കാനാണ് നിർദ്ദേശം ഉയർന്നത്. ബലിതർപ്പണകേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ അറ്റകുറ്റപണി നടത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.
ആഗസ്റ്റ് മൂന്നാം തീയതി കർക്കിടക ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തല്‍ നിർമ്മിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരോ സ്ഥലത്തും സ്പെഷ്യല്‍ ഓഫീസർമാരെ നിയമിക്കുന്നതാണ്.
മഴക്കാലമായതിനാല്‍ ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത മുന്നില്‍ കണ്ട് ബലിതർപ്പണത്തിനെത്തുന്നവർക്കായി തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യും . ബലിത്തറകള്‍ ലേലം കൊള്ളുന്നവർ തർപ്പണത്തിനെത്തുന്നവരെ ചൂഷണം ചെയ്യാതിരിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും ഏകീകൃത നിരക്ക് നിശ്ചയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബലിതർപ്പണ കേന്ദ്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
What's Your Reaction?