ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; ആചാര്യ സ്മരണയില്‍ കേരളം; ചെമ്ബഴന്തിയിലും ശിവഗിരിയിലും അരുവിപ്പുറത്തും ആഘോഷങ്ങള്‍ക്ക് തുടക്കം
ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി.
ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തില്‍ ജനിച്ച ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷമാണ് ഇന്ന് നടക്കുന്നത്.
ചെമ്ബഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ശ്രീനാരായണ ദാർശനിക സമ്മേളനം രാവിലെ 10 മണിക്ക് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്കാണ് ഗുരുപൂജ. വൈകിട്ട് നടക്കുന്ന ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിക്കും. ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തില്‍ പുലർച്ചെ തന്നെ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പുലർച്ചെ 4.30ഓടെ മേല്‍ശാന്തി പി.കെ ജയന്തന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10 മണിക്ക് സത്സംഗവും, ഉച്ചയ്‌ക്ക് 12.30ന് മഹാഗുരുപൂജ പ്രസാദ വിതരണവും നടക്കും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്ന് എസ്‌എൻഡിപി യോഗം വിവിധ ശാഖകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ആഘോഷങ്ങള്‍ കുറച്ച് അതില്‍ നിന്ന് സ്വരൂപിക്കുന്ന തുക എസ്‌എൻഡിപി യോഗം രൂപീകരിച്ച വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. കായംകുളം യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ഘോഷയാത്ര ഡിവൈഎസ്പി ജി അജയ്‌നാഥ് ഫ്‌ളാഗ്‌ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ശിവഗിരി മുൻ മഠാധിപതി സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും.
പാണാവള്ളി മേഖലയുടെ നേതൃത്വത്തില്‍ 3.30ന് നടക്കുന്ന ഘോഷയാത്ര മണപ്പുറം ജംഗ്ഷനില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്‌ളാഗ് ഓഫ് ചെയ്യും. 5.30ന് പൂച്ചാക്കലില്‍ നടക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം വൈകിട്ട് 5 മണിക്ക് മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും. എടത്വയില്‍ നടക്കുന്ന സമ്മേളനം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
What's Your Reaction?