സിക വൈറസ് : സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
മഹാരാഷ്ട്രയില്‍ സിക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറത്തിറക്കി.
ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ സിക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറത്തിറക്കി.
ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം. ഇതിനായി നോഡല്‍ ഓഫിസറെ നിയമിക്കണം. ജനവാസ മേഖലകള്‍, ജോലി സ്ഥലങ്ങള്‍, സ്കൂളുകള്‍, നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്താനും പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. ആളുകളില്‍ പരിഭ്രാന്തിയുണ്ടാകാതിരിക്കാൻ സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും പ്രചാരണം നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഗർഭിണി ഉള്‍പ്പെടെ എട്ടുപേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈഡിസ് കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. ഡെങ്കിപ്പനി, ചികുൻഗുനിയ തുടങ്ങിയവയുടെയും രോഗവാഹകർ ഈ കൊതുകുകളാണ്. 2016ല്‍ ഗുജറാത്തിലാണ് രാജ്യത്ത് ആദ്യ സിക കേസ് റിപ്പോർട്ട് ചെയ്തത്.
തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡല്‍ഹി, കർണാടക സംസ്ഥാനങ്ങളില്‍ പിന്നീട് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
What's Your Reaction?