ഓണാഘോഷങ്ങള്‍ ഒഴിവാക്കുന്നതിലെ സര്‍ക്കാര്‍ ഉത്തരവ്; വ്യക്തത തേടി തൃശൂര്‍ മേയര്‍
ഓണാഘോഷങ്ങള്‍ ഒഴിവാക്കുന്നതിലെ സർക്കാർ ഉത്തരവില്‍ വ്യക്തത തേടി തൃശൂർ കോർപ്പറേഷൻ മേയർ സർക്കാറിന് കത്ത് നല്‍കി.
തൃശൂർ: ഓണാഘോഷങ്ങള്‍ ഒഴിവാക്കുന്നതിലെ സർക്കാർ ഉത്തരവില്‍ വ്യക്തത തേടി തൃശൂർ കോർപ്പറേഷൻ മേയർ സർക്കാറിന് കത്ത് നല്‍കി.
ഈ വർഷം നാലാം ഓണനാളില്‍ പുലിക്കളി ഉണ്ടാവുമോയെന്നതാണ് തൃൂശൂരുകാരുടെ ഇപ്പോഴത്തെ ചോദ്യം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണം വാരാഘോഷം വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് പുലിക്കളി ഇത്തവണ ഇല്ലെന്ന് തൃശൂർ കോർപ്പറേഷൻ മേയർ അറിയിച്ചത്. പക്ഷേ ഈ സമയം പുലിക്കളി സംഘങ്ങള്‍ ഒരുക്കങ്ങളുമായി ഏറെ മുമ്ബോട്ടു പോയിരുന്നു.
വാദ്യകലാകാരന്മാർ, പുലിയായി വേഷം കെട്ടുന്നവർ, ചമയക്കാർ അങ്ങനെ തുടങ്ങി പലർക്കും ഇതിനോടകം എല്ലാ കമ്മിറ്റികളും അഡ്വാൻസ് നല്‍കി കഴിഞ്ഞു. നാലുലക്ഷം രൂപ വരെ ഇത്തരത്തില്‍ ചെലവഴിച്ച സംഘങ്ങളുണ്ട്. അതിനാല്‍ പുലികളി നടന്നില്ലെങ്കില്‍ സംഘങ്ങള്‍ക്ക് വലിയ സാമ്ബത്തിക നഷ്ടം ഉണ്ടാവും.
ഇത് പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഒമ്ബത് പുലിക്കളി സംഘങ്ങളും സംയുക്തമായി മേയർക്ക് കത്ത് നല്‍കിയത്. ഇതിനു പിന്നാലെയാണ് പുലികളിക്കായി സാമ്ബത്തിക സഹായം കൈമാറാൻ ആവുമോ എന്നതില്‍ വ്യക്തത വരുത്താൻ മേയർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്തയച്ചത്. മേയർ നല്‍കിയ കത്തിന് ലഭിക്കുന്ന മറുപടി അനുസരിച്ചിരിക്കും ഇത്തവണ നാലാം ഓണനാളില്‍ തൃശൂരില്‍ പുലി ഇറങ്ങുമോ ഇല്ലയോ എന്ന് വ്യക്തമാവുകയുള്ളൂ.
കോർപ്പറേഷൻ സഹായമില്ലാതെ എന്തായാലും പുലികളിയുമായി മുന്നോട്ടുപോകാൻ സംഘങ്ങള്‍ക്ക് കഴിയില്ല. അതേസമയം, പുലിക്കളിയില്‍ നിന്നുള്ള പാരിതോഷികങ്ങള്‍ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നല്‍കാൻ ചില സംഘങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
What's Your Reaction?