നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്; 12 ന് മുന്‍പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറഞ്ഞേയ്ക്കും

നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്; 12 ന് മുന്‍പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറഞ്ഞേയ്ക്കും

പ്രസിദ്ധീകരിച്ചത്: 08 Dec, 2025
ഷെയർ ചെയ്യുക:

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിധി ഇന്ന്. രാവിലെ 11 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കും. 12 മണിക്കു മുന്‍പു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറയുമെന്നാണ് സൂചന. 

കഴിഞ്ഞയാഴ്ച അവസാന രണ്ട് പ്രവൃത്തി ദിവസങ്ങളില്‍ അവധിയെടുത്താണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകള്‍ നടത്തിയത്.കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലുമാണ് വിചാരണ നീണ്ടുപോകാന്‍ കാരണം.  സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണ് തുടരന്വേഷണം നടത്തിയത്.

പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.