വോട്ട് ചെയ്യാൻ സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി; നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷ്ണർ

വോട്ട് ചെയ്യാൻ സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി; നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷ്ണർ

പ്രസിദ്ധീകരിച്ചത്: 03 Dec, 2025
ഷെയർ ചെയ്യുക:

സ്വകാര്യ മേഖലയിലുള്ള വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സമ്മതിദായകർക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി നൽകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിർദ്ദേശിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.അപ്രകാരം അവധി അനുവദിക്കുന്നതുമൂലം തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഇടവരുന്നെങ്കിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകേണ്ടതാണ്. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

അത്തരത്തിൽ അവധി നൽകുമ്പോൾ വേതനം കുറവു ചെയ്യുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ലായെന്നും കമ്മീഷണർ അറിയിച്ചു. അവധിയോ അനുമതിയോ സംബന്ധിച്ച പരാതികളിൽ അടിയന്തിര ഇടപെടൽ നടത്താൻ ലേബർ കമ്മീഷണറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി
സംസ്ഥാനത്ത് ഡിസംബര്‍ 9, 11 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും രണ്ടാംഘട്ടത്തില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. 

വോട്ടെടുപ്പിനായി 33,746 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്. ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ പഞ്ചായത്തുകള്‍ക്കായി 28,127 ഉം മുനിസിപ്പാലിറ്റികള്‍ക്ക് 3604 ഉം കോര്‍പറേഷനുകള്‍ക്ക് 2015 ഉം പോളിങ് സ്റ്റേഷനുകളാണുളളത്. ഒരു വോട്ടര്‍ പഞ്ചായത്ത് തലത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തില്‍ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. 

വോട്ടിങ് മെഷീനുകളുടെ 50,693 കണ്‍ട്രോള്‍ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുളളത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ പോളിങ് സ്റ്റേഷനിലും ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. പരിശോധന പൂര്‍ത്തിയാക്കിയ മെഷീനുകളില്‍ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും. ഒരു ബാലറ്റ് യൂണിറ്റില്‍ പരമാവധി 15 സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്തുന്നത്. 15 ലധികം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുകയാണെങ്കില്‍ അധിക ബാലറ്റ് യൂണിറ്റ് സജ്ജമാക്കും.