ദീപാവലി ബോണസ് ഇല്ല: ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേയിൽ ടോൾ പിരിവ് നിർത്തിവെച്ച് ജീവനക്കാർ; വാഹനങ്ങൾ സൗജന്യമായി കടന്നുപോയി
ഉത്തർപ്രദേശിലെ ഫത്തേഹാബാദിലെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ദീപാവലി ബോണസ് ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ ഗേറ്റുകൾ തുറന്നിട്ടതോടെ ആയിരക്കണക്കിന് വാഹനങ്ങൾ ടോൾ ഇല്ലാതെ കടന്നുപോയി. ടോൾ പിരിവ് തടസ്സപ്പെട്ടതോടെ പോലീസെത്തിയാണ് സാധാരണ ഗതാഗതത്തിന് സൗകര്യമൊരുക്കിയത്.
ശ്രീ സൈൻ & ഡാറ്റർ കമ്പനിയുടെ കീഴിലുള്ള ഫത്തേഹാബാദ് ടോൾ പ്ലാസയിലെ 21 ജീവനക്കാർക്ക് ദീപാവലി ബോണസായി 1100 രൂപ മാത്രമാണ് ലഭിച്ചത്. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. ഈ വർഷം മാർച്ചിലാണ് കമ്പനി ടോളിൻ്റെ മാനേജ്‌മെൻ്റ് ഏറ്റെടുത്തത്. ഇത് ഉത്സവ ബോണസ് കണക്കാക്കുന്നതിലും വിതരണം ചെയ്യുന്നതിലും തർക്കങ്ങൾക്ക് വഴിയൊരുക്കി.കൂടുതൽ മെച്ചപ്പെട്ട ബോണസ് ആവശ്യപ്പെട്ട് തൊഴിലാളികൾ കൂട്ടായി ജോലി നിർത്തിവെച്ചതോടെ എല്ലാ ടോൾ ഗേറ്റുകളും തുറന്നിട്ടു. ഇതോടെ ടോൾ നൽകാതെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോയി. മറ്റ് ടോൾ പ്ലാസകളിൽ നിന്ന് ജീവനക്കാരെ കൊണ്ടുവന്ന് പ്രവർത്തനം തുടരാൻ ടോൾ മാനേജ്‌മെൻ്റ് ശ്രമിച്ചെങ്കിലും, പ്രതിഷേധക്കാർ തടഞ്ഞത് പ്രതിസന്ധി വർദ്ധിപ്പിച്ചു.