പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രജിസ്റ്റർ ചെയ്തത് 97 കേസുകൾ

പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രജിസ്റ്റർ ചെയ്തത് 97 കേസുകൾ

പ്രസിദ്ധീകരിച്ചത്: 15 Oct, 2025
ഷെയർ ചെയ്യുക:

ദേശീയ തലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 97 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ്. സുപ്രീം കോടതി പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

വടക്കുകിഴക്കൻ ഡൽഹിയിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട്  17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കിഴക്കൻ ഡൽഹിയിൽ 29, ഡൽഹിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ 28, ഷഹ്ദാര മേഖലയിൽ 13,  ഡൽഹിയിലെ നോർത്ത് ജില്ലയിൽ എട്ട്,  ദക്ഷിണ ഡൽഹിയിൽ രണ്ട് എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ. 

രോഹിണിയിലും ദേശീയ തലസ്ഥാനത്തിന്റെ വടക്കൻ പ്രദേശങ്ങളിലും കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ദീപാവലി ദിനത്തിൽ രാജ്യതലസ്ഥാനത്ത് പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) തിങ്കളാഴ്ച രാവിലെ വീണ്ടും ​ഗുരുതരാവസ്ഥയിലേക്ക് എത്തി.  ‌നഗരത്തിലെ ചില പ്രദേശങ്ങളിൽ എക്യുഐ ലെവൽ 900 കടന്നു. ഇന്ത്യാ ഗേറ്റ് ഏരിയയിൽ എക്യുഐ നില 999 ആയി.

അതേസമയം, ഡൽഹിയിലെ അന്തരീക്ഷം ഗുരുതരാവസ്ഥയിലെത്തിയതിനെ തുടർന്ന് പരസ്പരം കുറ്റപ്പെടുത്തി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും (എഎപി) പ്രതിപക്ഷമായ ബിജെപിയും. ഉത്സവ വേളകളിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിരുന്നു. എന്നാൽ രാജ്യത്തുടനീളം ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് തുടർന്നു.

‌‌ഉത്തർപ്രദേശിലും ഹരിയാനയിലും ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ നിരോധനം അവഗണിച്ച് ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ ആളുകൾക്ക് അനുമതി നൽകിയെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആരോപിച്ചു. “ഇന്ന് മലിനീകരണത്തിന്റെ തോത് വർധിച്ചതിന് ഒരേയൊരു കാരണം പടക്കം പൊട്ടിച്ചതാണ്. സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും ബിജെപി ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു.  അത് നിർഭാഗ്യകരമാണ്. പടക്കങ്ങൾ കത്തിക്കണമെന്ന് ബിജെപി ആഗ്രഹിച്ചു, മൂന്ന് സംസ്ഥാനങ്ങളിലും (ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്) പോലീസ് ബിജെപിക്കൊപ്പമാണ്,” ഡൽഹി പരിസ്ഥിതി മന്ത്രി പറഞ്ഞു. 

എട്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായു നിലവാരമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയത്. എന്നാൽ ദീപാവലി ആഘോഷത്തിന് പിന്നാലെ  നഗരത്തിൽ മലിനീകരണ തോത് ഉയർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ദീപാവലി ദിനത്തിൽ നഗരത്തിലെ പടക്ക നിരോധനം പാലിക്കാത്തതിൽ അഭിമാനമുണ്ടെന്ന് ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് കപിൽ മിശ്ര പ്രതികരിച്ചു. ഇത് പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദങ്ങളാണെന്നാണ് മിശ്ര പറഞ്ഞത്.

പടക്കം പൊട്ടിക്കുന്നത് നിരോധിച്ചത് അശാസ്ത്രീയമായതും യുക്തിരഹിതവും സ്വേച്ഛാധിപത്യപരവുമാണെന്നാണ് എക്‌സിലെ ഒരു പോസ്റ്റിൽ ബിജെപി നേതാവ് വിശേഷിപ്പിച്ചത്. "ഡൽഹി, നിങ്ങളിൽ അഭിമാനിക്കുന്നു. ഇത് പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദങ്ങളാണ്. അശാസ്ത്രീയവും യുക്തിരഹിതവും സ്വേച്ഛാധിപത്യപരവുമായ നിരോധനത്തെ ജനങ്ങൾ ധീരമായി എതിർക്കുകയാണ്. ദീപാവലി ആശംസകൾ" ബിജെപി നേതാവ് പറഞ്ഞു. ദീപാവലിക്ക് ശേഷം മലിനീകരണം വർധിച്ചതിന് പിന്നിലെ കാരണം നഗരത്തിൽ പടക്കം പൊട്ടിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയ ഗോപാൽ റായിയുടെ പരാമർശത്തെയും മിശ്ര കുറ്റപ്പെടുത്തി.