കെ.എസ്.ഇ.ബി ഓഹരി വിൽപ്പന നിർദേശം തള്ളി; കേന്ദ്രത്തിന് വഴങ്ങില്ലെന്ന് കേരളം
പ്രസിദ്ധീകരിച്ചത്: 12 Sep, 2026
സംസ്ഥാന വൈദ്യുതി ബോർഡിന്റെ (KSEB) ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം കേരളം നിരസിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി അര ശതമാനം ഉയർത്തുന്നതിനായി കേന്ദ്രം മുന്നോട്ടുവെച്ച പ്രധാന നിബന്ധനയായിരുന്നു കെ.എസ്.ഇ.ബി. ഓഹരികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുക എന്നത്.
കേന്ദ്ര നിർദേശം തള്ളിയതോടെ 2026-27 സാമ്പത്തികവർഷത്തിൽ കേരളത്തിന് ഏതാണ്ട് 8,145 കോടി രൂപയിലധികം അധിക കടമെടുപ്പ് പരിധിയിൽ കുറവുണ്ടാകും. രാജ്യത്തെ വൈദ്യുതി കമ്പനികളെ സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയായാണ് ഓഹരിവിൽപ്പന തുടങ്ങിവെക്കാൻ കേന്ദ്ര ഊർജമന്ത്രാലയം നിർദേശിച്ചത്.
ഒന്നരവർഷം മുൻപ് വൈദ്യുതിമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രം ഈ നിർദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇത്തവണ സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കി അധിക കടമെടുപ്പ് പരിധിക്കുള്ള പ്രധാന നിബന്ധനയായി ഇത് ഉൾപ്പെടുത്തുകയായിരുന്നു.