പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ബില്ലിന് യുഎസ് സഭയുടെ അംഗീകാരം

പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ബില്ലിന് യുഎസ് സഭയുടെ അംഗീകാരം

പ്രസിദ്ധീകരിച്ചത്: 23 Jul, 2026
ഷെയർ ചെയ്യുക:

പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ ശക്തമായ എതിര്‍പ്പും വിദേശനയ സംബന്ധിയായ ആശങ്കകളും അവഗണിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ നയ ബില്ലിന് യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 1.15 ട്രില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന 2027 സാമ്പത്തിക വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് ഓഥറൈസേഷന്‍ ആക്ട് മത്സരത്തിനൊടുവില്‍ മിതമായ ഭൂരിപക്ഷത്തിലാണ് സഭ കടന്നത്. ബില്ലിന് അനുകൂലമായി 216 വോട്ടുകളും എതിരായി 212 വോട്ടുകളും രേഖപ്പെടുത്തി.വ്യക്തമായ പാര്‍ട്ടി അടിസ്ഥാനത്തില്‍ നടന്ന വോട്ടെടുപ്പില്‍ ആറ് ഡെമോക്രാറ്റുകള്‍ ഒഴികെ മറ്റെല്ലാവരും ബില്ലിനെ എതിര്‍ത്തപ്പോള്‍, ഏഴ് അംഗങ്ങള്‍ ഒഴികെ ഭൂരിഭാഗം റിപ്പബ്ലിക്കന്‍ പ്രതിനിധികളും ഇതിനെ അനുകൂലിച്ചു. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതിനിടയില്‍ സൈന്യത്തിനായി ഇത്രയും തുക അനുവദിക്കുന്നതിനെയാണ് ഡെമോക്രാറ്റുകള്‍ പ്രധാനമായും ചോദ്യം ചെയ്തത്.

ഇറാനുമായുള്ള യുദ്ധത്തിനായി പെന്റഗണ്‍ ഇതുവരെ 37.5 ബില്യണ്‍ ഡോളര്‍ ചെലവിട്ട സാഹചര്യത്തില്‍, ജനപ്രിയമല്ലാത്ത ഈ യുദ്ധം തുടരുന്നതിനോടുള്ള അമര്‍ഷവും ഡെമോക്രാറ്റുകള്‍ പങ്കുവെച്ചു. ഗാസയില്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കെ, ഇസ്രായേലുമായുള്ള അമേരിക്കയുടെ സൈനിക സാങ്കേതിക സഹകരണം കൂടുതല്‍ വിപുലീകരിക്കാനുള്ള ബില്ലിലെ വ്യവസ്ഥയും വലിയ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.

എന്നാല്‍ നിലവിലെ ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ സൈന്യത്തെ പിന്തുണയ്ക്കാനും പുതിയ ആയുധ സംവിധാനങ്ങള്‍ വികസിപ്പിക്കാനും ഈ വന്‍ തുക അത്യാവശ്യമാണെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലപാട്. സൈനികരുടെ വേതനം ഏഴ് ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിനും താമസസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഈ ഫണ്ട് ഉപകരിക്കുമെന്നും അവര്‍ വാദിക്കുന്നു.