സിഐഎ കേന്ദ്രങ്ങളിലെ ഇറാന്‍ ഡ്രോണ്‍ ആക്രമണം: സംശയ നിഷലില്‍ റഷ്യ, അന്വേഷണവുമായി യുഎസ്

സിഐഎ കേന്ദ്രങ്ങളിലെ ഇറാന്‍ ഡ്രോണ്‍ ആക്രമണം: സംശയ നിഷലില്‍ റഷ്യ, അന്വേഷണവുമായി യുഎസ്

പ്രസിദ്ധീകരിച്ചത്: 23 Jul, 2026
ഷെയർ ചെയ്യുക:

ഗള്‍ഫ് മേഖലയിലെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യന്‍ സാങ്കേതിക വിദ്യയോ ലക്ഷ്യസ്ഥാനം നിശ്ചയിക്കുന്നതിനുള്ള രഹസ്യവിവരങ്ങളോ ലഭ്യമായിട്ടുണ്ടോ എന്ന കാര്യത്തില്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ശക്തമാക്കി. ആക്രമണങ്ങളുടെ കൃത്യതയും പ്രഹരശേഷിയും കണക്കിലെടുക്കുമ്പോള്‍, റഷ്യ സാങ്കേതിക സഹായം നല്‍കിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് അന്തിമ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.അടുത്തിടെ റിയാദിലെ യുഎസ് എംബസിയില്‍ പ്രവര്‍ത്തിക്കുന്ന സിഐഎ സ്റ്റേഷനും കിഴക്കന്‍ ഇറാഖിലെ ഒരു കേന്ദ്രവും ഉള്‍പ്പെടെ ഒന്നിലധികം വിദേശ സിഐഎ താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.ഇറാന്‍ ഉപയോഗിച്ച ഷാഹെദ് ഡ്രോണുകളുടെ കൃത്യതയും സിഗ്‌നല്‍ ജാമിംഗിനെ പ്രതിരോധിക്കാനുള്ള ശേഷിയും വര്‍ദ്ധിപ്പിക്കുന്നതില്‍ റഷ്യ നിര്‍ണ്ണായക പങ്ക് വഹിച്ചതായി വിലയിരുത്തപ്പെടുന്നു. ഇതിനായി റഷ്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊമേറ്റ-എം സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം ഇറാനിയന്‍ ഡ്രോണുകളില്‍ ഘടിപ്പിച്ചിട്ടുണ്ടാകാമെന്ന് മേഖലയിലെ പാശ്ചാത്യ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ റിയാദ് ആക്രമണത്തില്‍ ആദ്യ ഡ്രോണ്‍ കെട്ടിടത്തിന്റെ പുറംമതിലില്‍ ദ്വാരമുണ്ടാക്കുകയും രണ്ടാമത്തെ ഡ്രോണ്‍ അതിനുള്ളിലൂടെ കടന്നുചെന്ന് സ്‌ഫോടനം നടത്തുകയുമായിരുന്നു.