'സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മിൽ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേ'
പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തുവെന്ന വാർത്തയിൽ പ്രതികരിച്ച് നടി മാലാ പാർവതി.
സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മിൽ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേ എന്ന് അവർ ചോദിച്ചു.കുട്ടി അക്ഷരം തെറ്റിച്ചാൽ തിരുത്തിക്കൊടുക്കുന്നതും, സ്ഫുടമായി ഉച്ചരിക്കാൻ പഠിപ്പിക്കുന്നതും, വാത്സല്യത്തോടെ ചെവിക്ക് ഒന്ന് പിടിച്ച് "ഇങ്ങനെ പറയൂ" എന്ന് പറയുന്നതുമൊക്കെ ബാലാവകാശ ലംഘനമാണോന്ന് മാലാ പാർവതി പറയുന്നു.കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതിൽ ആർക്കും തർക്കമില്ല. എന്നാൽ സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മിൽ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേ? ദൈവമേ... ഇതെന്ത് നാട്! ഇത് ഏത് നാട്?", എന്നായിരുന്നു മാലാ പാർവതിയുടെ പ്രതികരണം.