ആൾക്കൂട്ട ആക്രമണം; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് 3 യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു
പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ ആൾക്കൂട്ട വിചാരണ.മഞ്ഞപ്പെട്ടി നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവരാണ് ആൾക്കൂട്ട അക്രമത്തിന് ഇരയായത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം.യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.മർദ്ദനമേറ്റ മൂവരും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.കണ്ടന്തറയിലെ ഒരു സോഡാ ഫാക്ടറിയിൽ ജോലി തിരക്കി വന്നതായിരുന്നു യുവാക്കൾ.എന്നാൽ ഫാക്ടറിയുടെ മുന്നിലെത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.തുടർന്ന് നിങ്ങൾ കഞ്ചാവ് വിൽപനക്കാരല്ലേ എന്ന് ചോദിച്ച് തർക്കമാരംഭിച്ചു. തങ്ങൾ ജോലി ആവശ്യത്തിന് വന്നതാണെന്ന് യുവാക്കൾ ആവർത്തിച്ചു പറഞ്ഞെങ്കിലും അക്രമികൾ അത് കേൾക്കാൻ തയ്യാറായില്ല.