യൂഎസിൽ ആണവ നിലയങ്ങളിലെ റേഡിയേഷൻ ചട്ടങ്ങൾ ലഘൂകരിക്കാൻ നീക്കം
ആണവോർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റേഡിയേഷൻ സുരക്ഷാ ചട്ടങ്ങളിൽ വലിയ ഇളവുകൾ വരുത്താൻ അനുമതി തേടി യുഎസ് ആണവ നിയന്ത്രണ സമിതി. പുതിയ ആണവ റിയാക്ടറുകളുടെ നിർമ്മാണം വേഗത്തിലാക്കാനും ചെലവ് ചുരുക്കാനുമായി ട്രംപ് ഭരണകൂടം മുന്നോട്ട് വെക്കുന്ന പുതിയ നയങ്ങളുടെ ഭാഗമായാണ് ഈ നിർണായക നീക്കം.
ഡാറ്റാ സെന്ററുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ക്രിപ്റ്റോ കറൻസി മൈനിങ് എന്നിവ കാരണം രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുൻനിർത്തി 2050-ഓടെ അമേരിക്കയുടെ ആണവോർജ്ജ ശേഷി നാലിരട്ടിയാക്കാനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നത്.
ഇതിനായി ഫെഡറൽ ഭൂമിയിൽ ആണവനിലയങ്ങൾ നിർമ്മിക്കാനും അനുമതികൾ വേഗത്തിലാക്കാനും കഴിഞ്ഞ വർഷം ട്രംപ് പ്രത്യേക ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ്, വർഷങ്ങളായി നിലനിൽക്കുന്ന 'അലാര' (ALARA - As Low as Reasonably Achievable) എന്ന റേഡിയേഷൻ സുരക്ഷാ മാനദണ്ഡം ഒഴിവാക്കാൻ എൻആർസി ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. എത്ര ചെറിയ അളവിലുള്ള റേഡിയേഷനും അർബുദത്തിന് കാരണമായേക്കാം എന്ന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഈ കർശന നിയമം.