‘യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കില്ല’; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

‘യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കില്ല’; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

പ്രസിദ്ധീകരിച്ചത്: 24 Jun, 2026
ഷെയർ ചെയ്യുക:

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിലപാട് മയപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം എന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. “യുഡിഎഫ് വേണ്ടെന്ന് തീരുമാനിച്ചാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കില്ല” എന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാട്.

ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ തീരുമാനമെടുത്താല്‍ മാത്രമേ അതിനുള്ള നികുതി ഇളവ് ബജറ്റില്‍ പ്രഖ്യാപിച്ചതായി കണക്കാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് സഭയില്‍ നിന്നുയര്‍ന്നത്.

 

ഇതിനൊപ്പം, ബക്കാര്‍ഡി കമ്പനിക്കായി വിദേശമദ്യ നയത്തില്‍ മാറ്റം വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യവില്‍പ്പനയെക്കുറിച്ചുള്ള ആദ്യ ചര്‍ച്ച എം.വി. ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരുന്ന കാലത്താണുണ്ടായതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.