കൊണ്ടോട്ടിയില്‍ നടുറോഡില്‍ മുട്ടിലിഴഞ്ഞെത്തി പിഞ്ചുകുഞ്ഞ്; രക്ഷകരായി ബസ് ജീവനക്കാർ
കൊണ്ടോട്ടി വലിയപറമ്പിൽ തിരക്കേറിയ നടുറോഡിൽ പിഞ്ചുകുഞ്ഞ്. വൻ ദുരന്തം ഒഴിവായത് ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം. ഇന്ന് രാവിലെ 8:30 ഓടെയാണ് നാടിനെ നടുക്കിയ, സംഭവം നടന്നത്.
ആ സമയത്ത് ആ വഴി കടന്നുപോയ 'സഫ മർവ' എന്ന ബസിന്റെ ഡ്രൈവർ രാമചന്ദ്രൻ റോഡിൽ കുഞ്ഞിനെ കാണുകയും പെട്ടെന്ന് തന്നെ ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയുമായിരുന്നു. തുടർന്ന് കണ്ടക്ടർ നവാസ് ഓടിയിറങ്ങി കുഞ്ഞിനെ റോഡിൽ നിന്ന് കോരിയെടുത്തു.ബസിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. നല്ല തിരക്കുള്ള റോഡിലേക്ക് കുഞ്ഞ് മുട്ടിലിഴഞ്ഞ് എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദീർഘദൂര സർവീസ് നടത്തുന്ന വലിയ വണ്ടികളും മറ്റ് വാഹനങ്ങളും നിരന്തരമായി പോകുന്ന വലിയപറമ്പിലെ പ്രധാന റോഡിലാണ് കുട്ടി അപകടകരമായ രീതിയിൽ കിടന്നിരുന്നത്. ഡ്രൈവറുടെ ശ്രദ്ധയും വേഗതയും നിയന്ത്രിക്കാനുള്ള മനസ്സാന്നിധ്യവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.