കോഴിക്കോട് വീണ്ടും ഷിഗെല്ല ഭീതി; നാലര വയസ്സുകാരി മരിച്ചു, രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ

കോഴിക്കോട് വീണ്ടും ഷിഗെല്ല ഭീതി; നാലര വയസ്സുകാരി മരിച്ചു, രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ

പ്രസിദ്ധീകരിച്ചത്: 07 Jun, 2026
ഷെയർ ചെയ്യുക:

ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. അണ്ടിക്കോട് വള്ളില്‍കടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകള്‍ നിളയാണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എം.ഐ.എല്‍.പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് മരണപ്പെട്ട നിള. മാതാവ്: പ്രിന്‍സി മേരി, സഹോദരന്‍: മിലന്‍.

മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രണ്ട് കുട്ടികള്‍ക്ക് കൂടി നിലവില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പന്തീരാങ്കാവ് സ്വദേശിയായ രണ്ട് വയസ്സുകാരനും പുറമേരി സ്വദേശിയായ പത്ത് വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ കണ്ടെത്തിയത്. നിലവില്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ഷിഗെല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ കുടലിനെ ബാധിക്കുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. സാധാരണ വയറിളക്കത്തേക്കാള്‍ ഏറെ ഗുരുതരമാണിത്. കടുത്ത വയറിളക്കം, പനി, കടുത്ത വയറുവേദന, ഛര്‍ദി, അമിതമായ ക്ഷീണം, മലത്തോടൊപ്പം രക്തം കലര്‍ന്നു പോകുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

മലിനമായ ജലത്തിലൂടെയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്ടീരിയ പ്രധാനമായും ശരീരത്തിലെത്തുന്നത്. രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഇത് പകരാം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും ജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ട്.