ഒടുവിൽ 'കുഞ്ഞ് വേണം'; പ്രസവിച്ച് ജനലിലൂടെ എറിഞ്ഞ 19-കാരിക്ക് മനംമാറ്റം

ഒടുവിൽ 'കുഞ്ഞ് വേണം'; പ്രസവിച്ച് ജനലിലൂടെ എറിഞ്ഞ 19-കാരിക്ക് മനംമാറ്റം

പ്രസിദ്ധീകരിച്ചത്: 02 Jun, 2026
ഷെയർ ചെയ്യുക:

സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ ട്വിസ്റ്റ് . ആദ്യം കുഞ്ഞിനെ വേണ്ടെന്ന നിലപാടിലായിരുന്ന 19-കാരിയായ യുവതി, ഒടുവിൽ കുഞ്ഞിനെ തനിക്ക് വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാനായി തിങ്കളാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് അമ്മ തന്റെ നിലപാട് മാറ്റിയതായി അറിയിച്ചത്.

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം ഉടനടി കുഞ്ഞിനെ വിട്ടയക്കുന്നതിൽ കടുത്ത സാങ്കേതികവും നിയമപരവുമായ തടസ്സങ്ങളുണ്ട്. ഇതിനാൽ, സംസ്ഥാന ശിശുക്ഷേമസമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മാവേലിക്കര ശിശുവികാസ് ഭവനിലേക്ക് കുഞ്ഞിനെ താൽക്കാലിക സംരക്ഷണത്തിനായി മാറ്റിയിരിക്കുകയാണ്.

 

തുടക്കത്തിൽ കൗൺസലിങ്ങിനോട് ഒട്ടും സഹകരിക്കാതിരുന്ന യുവതി, ചൈൽഡ് ലൈൻ കൗൺസലർമാർ നടത്തിയ നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് വിശദമായി സംസാരിക്കാൻ തയ്യാറായതും കുഞ്ഞിനായുള്ള അവകാശവാദം ഉന്നയിച്ചതും.പോലീസിന്റെ കൃത്യമായ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് സി.ഡബ്ല്യു.സി. ചെയർപേഴ്‌സൺ അഡ്വ. ബി. ഗീത വ്യക്തമാക്കി. പ്രസവിച്ച് ആറുമാസം വരെ കുഞ്ഞിനെ നിയമപരമായി തിരികെ ആവശ്യപ്പെടാൻ അമ്മയ്ക്ക് അവകാശമുണ്ട്.