മലപ്പുറം സ്‌ഫോടകവസ്തു കേസ്: ദേശീയ സുരക്ഷയെ ബാധിക്കുന്നതെന്ന് എന്‍ഐഎ; 3 സംസ്ഥാനങ്ങളിലായി വ്യാപക റെയ്ഡ്
തിരൂരങ്ങാടി ചെമ്മാട്ട് ലോറിയില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നി മൂന്ന് സംസ്ഥാനങ്ങളിലായി പത്തൊമ്പതോളം കേന്ദ്രങ്ങളില്‍ എന്‍ഐഎ ഒരേസമയം വ്യാപക റെയ്ഡ് നടത്തി. കേസ് ദേശീയ സുരക്ഷയെ അതീവ ഗുരുതരമായി ബാധിക്കുന്നതാണെന്ന് എന്‍ഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യാതൊരുവിധ ലൈസന്‍സുമില്ലാതെയാണ് ഇത്രയും വലിയ തോതില്‍ മാരകമായ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതെന്ന് കേന്ദ്ര ഏജന്‍സി വ്യക്തമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം എന്‍ഐഎ നേരിട്ട് ഏറ്റെടുത്തത്.
448 ബോക്‌സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിന്‍ സ്റ്റിക്കുകളും, 35 ബോക്‌സുകളിലായി ഉണ്ടായിരുന്ന 10,500 നോണ്‍-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉള്‍പ്പെടുന്നതാണ് പിടിച്ചെടുത്ത വന്‍ സ്‌ഫോടക വസ്തു ശേഖരം. പുതിയ പരിശോധനകളിലും കൂടുതല്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. റെയ്ഡുകളില്‍ പ്രതികളുടെ നിര്‍ണായകമായ ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും എന്‍ഐഎ പിടിച്ചെടുത്തു. ഈ വര്‍ഷം ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മലപ്പുറം ചെമ്മാട്ട് വെച്ച് ഹോളോബ്രിക്‌സ് സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി വന്ന ലോറിയില്‍ നിന്ന് തിരൂരങ്ങാടി പൊലീസ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടുകയായിരുന്നു.
ലോറിയില്‍ ഉള്ളി ചാക്കുകള്‍ക്കടിയില്‍ അതീവ രഹസ്യമായാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. കേസില്‍ ലോറി ഉടമ, ഡ്രൈവര്‍, ഹോളോബ്രിക്‌സ് ഉടമ ഉള്‍പ്പെടെ ഇതുവരെ ആറുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. തിരൂരങ്ങാടിയിലെ ഹോളോബ്രിക്‌സ് ഗോഡൗണിലും, ലോറി ഉടമയുടെ മൂന്നാം ഭാര്യയുടെ വണ്ടൂരിലുള്ള വീട്ടിലും പരിശോധന നടത്തി. മുക്കം എരഞ്ഞിമാവിലുള്ള ഹാരിസിന്റെ വീടും എക്‌സലന്റ് ബ്രിക്‌സ് എന്ന സ്ഥാപനവും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ക്വാറികളിലെ ആവശ്യത്തിനെന്ന പേരിലാണ് ഇവ എത്തിച്ചതെന്ന് പ്രതികള്‍ ആദ്യം മൊഴി നല്‍കിയിരുന്നെങ്കിലും, ഇവര്‍ക്ക് ആര്‍ക്കും ക്വാറി ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്രയും വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും അട്ടിമറി ലക്ഷ്യങ്ങളുണ്ടോ എന്നും ഇതിന്റെ പ്രധാന ഉറവിടം എവിടെയാണെന്നും കണ്ടെത്താന്‍ എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.