ന്യൂ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അന്തരീക്ഷത്തില്‍ ഉല്‍ക്കാ വിസ്‌ഫോടനം; 300 ടണ്‍ ടിഎന്‍ടി ശേഷിയുള്ള സോണിക് ബൂം എന്ന് നാസ

ന്യൂ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അന്തരീക്ഷത്തില്‍ ഉല്‍ക്കാ വിസ്‌ഫോടനം; 300 ടണ്‍ ടിഎന്‍ടി ശേഷിയുള്ള സോണിക് ബൂം എന്ന് നാസ

പ്രസിദ്ധീകരിച്ചത്: 31 May, 2026
ഷെയർ ചെയ്യുക:

അമേരിക്കയിലെ മസാച്യുസെറ്റ്‌സ്, റോഡ് ഐലന്‍ഡ് തീരപ്രദേശങ്ങളെയും സമീപ സംസ്ഥാനങ്ങളെയും ഞെട്ടിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് വന്‍ സ്‌ഫോടന ശബ്ദം. അന്തരീക്ഷത്തില്‍ പ്രവേശിച്ച ഉല്‍ക്ക പൊട്ടിത്തെറിച്ചതാണ് ജനവാസമേഖലകളില്‍ ഭൂകമ്പത്തിന് സമാനമായ പ്രകമ്പനവും വലിയ ശബ്ദവും ഉണ്ടാക്കിയതെന്ന് നാസയും അമേരിക്കന്‍ മെറ്റിയര്‍ സൊസൈറ്റിയും സ്ഥിരീകരിച്ചു.

കിഴക്കന്‍ സമയം ഉച്ചയ്ക്ക് 2:11 ഓടെയാണ് സംസ്ഥാനത്തുടനീളം വലിയ ഇരട്ട സ്‌ഫോടന ശബ്ദം കേട്ടത്. പെട്ടെന്നുണ്ടായ ശബ്ദത്തില്‍ വീടുകളുടെ ജനാലകള്‍ കുലുങ്ങുകയും വളര്‍ത്തുമൃഗങ്ങള്‍ പരിഭ്രാന്തരാകുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. അമേരിക്കന്‍ മെറ്റിയര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെലവെയര്‍ മുതല്‍ മോണ്‍ട്രിയല്‍ വരെയുള്ള വടക്കുകിഴക്കന്‍ മേഖലയിലെ ഡസന്‍ കണക്കിന് ആളുകള്‍ പകല്‍ സമയത്ത് ആകാശത്ത് വന്‍ തീഗോളം കണ്ടതായി സാക്ഷ്യപ്പെടുത്തി.ഏകദേശം 3 അടി വീതിയുള്ള ഒരു പ്രകൃതിദത്ത ഉല്‍ക്കയാണ് അന്തരീക്ഷത്തിലേക്ക് മണിക്കൂറില്‍ 75,000 മൈല്‍ വേഗതയില്‍ പ്രവേശിച്ചത്. വടക്കുകിഴക്കന്‍ മസാച്യുസെറ്റ്സിനും തെക്കുകിഴക്കന്‍ ന്യൂ ഹാംഷെയറിനും മുകളില്‍ 40 മൈല്‍ ഉയരത്തില്‍ വെച്ച് ഇത് ഛിന്നഭിന്നമായി. വിഘടിക്കുമ്പോള്‍ പുറത്തുവന്ന ഊര്‍ജ്ജം ഏകദേശം 300 ടണ്‍ ടിഎന്‍ടി സ്‌ഫോടനത്തിന് തുല്യമായിരുന്നു. ഇതാണ് വലിയ സോണിക് ബൂമിന് കാരണമായതെന്ന് നാസ വക്താവ് അലാര്‍ഡ് ബ്യൂട്ടല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ദേശീയ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ ഉപഗ്രഹ മിന്നല്‍ ഡാറ്റയും ഇതേ സമയത്ത് അന്തരീക്ഷത്തില്‍ ഉണ്ടായ വന്‍ പ്രകാശജ്വാല രേഖപ്പെടുത്തിയിട്ടുണ്ട്. ബോസ്റ്റണിനടുത്തുള്ള തെക്കന്‍ തീരത്തിന് മുകളിലൂടെയാകാം ഉല്‍ക്ക അന്തരീക്ഷത്തിലേക്ക് കടന്നതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ഉല്‍ക്കകള്‍ അവിശ്വസനീയമായ വേഗതയിലാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പാഞ്ഞടുക്കുന്നത് (മണിക്കൂറില്‍ 25,000 മുതല്‍ 160,000 മൈല്‍ വരെ). സാധാരണയായി മണല്‍ത്തരിയോളമുള്ള ചെറിയ പാറക്കഷണങ്ങള്‍ അന്തരീക്ഷത്തില്‍ വെച്ച് തന്നെ പൂര്‍ണ്ണമായി കത്തിയമരാറാണ് പതിവ്. എന്നാല്‍ വലിപ്പമുള്ള വസ്തുക്കള്‍ അന്തരീക്ഷത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ശക്തമായ മര്‍ദ്ദ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു സൂപ്പര്‍സോണിക് ജെറ്റ് വിമാനം ശബ്ദവേഗത പരിധി ലംഘിക്കുമ്പോഴുണ്ടാകുന്ന 'സോണിക് ബൂം' പോലെ ഈ തരംഗങ്ങള്‍ ഭൂമിയിലേക്ക് സഞ്ചരിക്കുകയും വലിയ സ്‌ഫോടന ശബ്ദമായി അനുഭവപ്പെടുകയും ചെയ്യും.

അന്തരീക്ഷത്തിലെ അതിവേഗ ചലനം മൂലമുണ്ടാകുന്ന വായു കംപ്രഷനും മര്‍ദ്ദ തരംഗങ്ങളുമാണ് നമ്മള്‍ കേള്‍ക്കുന്നത്. അതിനൊപ്പം തന്നെ അന്തരീക്ഷത്തിലെ ഘര്‍ഷണം താങ്ങാനാവാതെ പാറക്കഷണം തകരുന്ന ശബ്ദവും ഇതിലുണ്ടാകാം എന്ന് സ്മിത്സോണിയന്‍ നാഷണല്‍ സ്പേസ് ആന്‍ഡ് എയര്‍ മ്യൂസിയത്തിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധ ഷൗന എഡ്സണ്‍ പറഞ്ഞു.

ഭൂകമ്പങ്ങള്‍ ഭൂമിയുടെ ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്നാണ് ഉണ്ടാകുന്നതെങ്കില്‍, സോണിക് ബൂം അന്തരീക്ഷത്തിലെ ഒരു രേഖീയ പാതയിലൂടെയാണ് സഞ്ചരിക്കുകയെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഉല്‍ക്കയുടെ കഷണങ്ങള്‍ കണ്ടെത്താന്‍ സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഭൂരിഭാഗം ഭാഗങ്ങളും അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു, അവശേഷിക്കുന്നവ സമുദ്രത്തില്‍ പതിക്കാനാണ് സാധ്യത. എങ്കിലും ദൃക്സാക്ഷി വിവരണങ്ങളും ഫയര്‍ബോളിന്റെ വീഡിയോ ദൃശ്യങ്ങളും വിശകലനം ചെയ്ത് ഇതിന്റെ പാത, വേഗത, കോണ്‍ എന്നിവ കൃത്യമായി കണക്കാക്കാന്‍ സാധിക്കും.