കോൺഗ്രസിന്റെ 'കസേര കളി' അപഹാസ്യം; ജനവിധിയെ പരിഹസിക്കരുതെന്ന് കെ.കെ. ശൈലജ

കോൺഗ്രസിന്റെ 'കസേര കളി' അപഹാസ്യം; ജനവിധിയെ പരിഹസിക്കരുതെന്ന് കെ.കെ. ശൈലജ

പ്രസിദ്ധീകരിച്ചത്: 09 May, 2026
ഷെയർ ചെയ്യുക:

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തുടരുന്ന തർക്കങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് കെ.കെ. ശൈലജ  രംഗത്തെത്തി. ജനവിധിയെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന ഈ 'കസേര കളി' തികച്ചും അപഹാസ്യമാണെന്ന് ശൈലജ  തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇത്രയധികം തർക്കങ്ങൾ നടക്കുകയാണെങ്കിൽ, ഭാവിയിൽ ഒരു ഭരണപരമായ വിഷയത്തിലും ഉചിതമായ തീരുമാനമെടുക്കാൻ ഈ സർക്കാരിന് കഴിയില്ലെന്ന് അവർ പരിഹസിച്ചു.

യുഡിഎഫിന് അനുകൂലമായ മികച്ച ജനവിധിയാണ് കേരളത്തിലുണ്ടായതെന്ന് ശൈലജ സമ്മതിച്ചു. എൽഡിഎഫിന്റെ (LDF) പരാജയ കാരണങ്ങൾ വിലയിരുത്തി ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് തങ്ങൾ മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു. എന്നാൽ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ കോൺഗ്രസ് കാണിക്കുന്ന അലംഭാവം കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും, അനിശ്ചിതത്വം മാറ്റി എത്രയും പെട്ടെന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു.

 

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി. കെ.സി. വേണുഗോപാൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ  ചർച്ചകൾ നടത്തും. എഐസിസി നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.