ഇടുക്കിയില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്
ഇടുക്കി ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്വകാര്യ സ്‌കൂൾ ഡ്രൈവറായ ജഗന്‍മോഹന്റെ ഭാര്യ ശാന്തിയാണ് മരിച്ചത്. സംഭവത്തിൽ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണൻ (50)നെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 4നാണ് സംഭവം. ജഗന്‍മോഹൻ വീട്ടിലില്ലാതിരുന്ന സമയത്ത് ആണി വാങ്ങാനെന്ന പേരിൽ രാമകൃഷ്ണൻ വീട്ടിലെത്തി. ഈ വിവരം ശാന്തി ഫോണിലൂടെ ഭർത്താവിനെ അറിയിച്ചിരുന്നു. ജഗന്‍മോഹൻ തിരികെ എത്തിയപ്പോൾ ശാന്തി നിലത്ത് വീണുകിടക്കുന്നത് കണ്ടു. ചായ കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണതാണെന്ന് രാമകൃഷ്ണൻ പറഞ്ഞതായി പൊലീസ് പറയുന്നു.തുടർന്ന് ഇരുവരും ചേർന്ന് ശാന്തിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ശാന്തിയുടെ കഴുത്തിൽ അസ്വാഭാവികമായ അടയാളങ്ങൾ കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയിൽ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.