കേരളത്തിലെ ആശുപത്രിവാസ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി: റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം

കേരളത്തിലെ ആശുപത്രിവാസ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി: റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം

പ്രസിദ്ധീകരിച്ചത്: 01 May, 2026
ഷെയർ ചെയ്യുക:

കേരളത്തിന്റെ ആശുപത്രിവാസ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പ്രസിദ്ധീകരിച്ച നാഷണല്‍ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മറ്റ് സംസ്ഥാനളേക്കാള്‍ കൂടുതല്‍ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറ് പേരില്‍ 13.1 പേര്‍ക്ക് എന്ന നിരക്കിലാണ് രാജ്യത്ത് രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ കേരളത്തിലിത് നൂറില്‍ 39.7 പേര്‍ക്കാണ്. തൊട്ടുപിന്നിലുള്ള പശ്ചിമബംഗാളിലും ആന്ധ്രപ്രദേശിലും ഈ നിരക്ക് യഥാക്രമം 24.5 ഉം 21.1 ഉം മാത്രമാണ്.

രോഗാവസ്ഥയിലുള്ളവരില്‍ ആശുപത്രി പ്രവേശം തേടുന്നവരുടെ നിരക്കെടുക്കുമ്പോഴും ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തില്‍. അതായത് ദേശീയ ശരാശരി 1000 ത്തില്‍ 29 പേരായിരിക്കുമ്പോള്‍ കേരളത്തില്‍ 1000 ത്തില്‍ 92 ആണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 60 വയസ്സിനു മുകളിലുള്ളവരുടെ ആശുപത്രിവാസ നിരക്ക് കേരളത്തില്‍ 1000 ല്‍ 186 ആണ്. ദേശീയനിരക്കായ 81-ന്റെ ഇരട്ടിയിലും കൂടുതല്‍. 4559 പ്രായവിഭാഗത്തിലും കേരളം 1000-ല്‍ 103 എന്ന ഉയര്‍ന്നനിരക്കാണ് രേഖപ്പെടുത്തുന്നത്. ദേശീയ ശരാശരി 42 മാത്രവും.

അതേപോലെ നാലു വയസ്സുവരെയുള്ള കുട്ടികളില്‍ ഇത് 128 ആണ്. ദേശീയ ശരാശരിയായ 34-ന്റെ നാലിരട്ടി. അഞ്ചുമുതല്‍ 14 വരെ പ്രായവിഭാഗത്തില്‍ കേരളത്തിലെ ആശുപത്രിവാസനിരക്ക് ആയിരത്തില്‍ 53 ആണെങ്കില്‍ ദേശീയ ശരാശരി 11 മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.