കോഴിക്കോട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം: 13 മണ്ഡലങ്ങളിലെയും വിവിപാറ്റുകൾ എണ്ണണമെന്ന് യുഎഡിഫ്
ജില്ലയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് യുഎഡിഫ്. അതിനാൽ 13 നിയമസഭാമണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
ഇക്കാര്യമുന്നയിച്ച് പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബാലുശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ സംസ്ഥാന ചീഫ് ഇലക്‌ട്രറൽ ഓഫീസർക്ക് കത്തുനൽകി.വോട്ടെണ്ണൽസമയത്ത് അസ്വാഭാവികത കണ്ടാൽ മുഴുവൻ വിവിപാറ്റുകളും എണ്ണാൻ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഏജന്റുമാർ ആവശ്യപ്പെടുമെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാമിലെ പേരാമ്പ്ര മണ്ഡലത്തിന്റെ സ്‌ട്രോങ് റൂമിനോടുചേർന്നുള്ള മെറ്റീരിയൽ റൂം തുറന്നതും കൊയിലാണ്ടിമണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർ സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാവലയത്തിൽ (ഇന്നർപെരിമീറ്റർ) നിയമവിരുദ്ധമായി പ്രവേശിച്ചതും ദുരൂഹമാണെന്ന് യു.ഡി.എഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.