വാല്‍പ്പാറ അപകടം: കോയമ്പത്തൂരില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു

വാല്‍പ്പാറ അപകടം: കോയമ്പത്തൂരില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു

പ്രസിദ്ധീകരിച്ചത്: 19 Apr, 2026
ഷെയർ ചെയ്യുക:

വാല്‍പ്പാറയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.

അതേസമയം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സഹദിന്‍ മുഹമ്മദിനെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മസ്‌നിനെയും വാര്‍ഡുകളിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാനാണ് വെള്ളിയാഴ്ച വൈകുന്നേരം 5:20-ഓടെ അപകടത്തില്‍പ്പെട്ടത്. കാഴ്ചകള്‍ കണ്ടു മടങ്ങുന്നതിനിടെ വാല്‍പ്പാറ ചുരത്തിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണം വിട്ട വാഹനം 300 അടി താഴ്ചയിലുള്ള 9-ാം വളവിലേക്ക് പതിക്കുകയായിരുന്നു.

ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ ആയിരുന്നു വാനില്‍ ഉണ്ടായിരുന്നത്. 9 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.