ഹോർമുസ് കടലിടുക്കിലെ ഇറാൻ മൈനുകൾ നീക്കാൻ അമേരിക്കയുടെ അത്യാധുനിക നീക്കം
ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ നീക്കം ചെയ്യാൻ അമേരിക്കൻ നാവികസേന വൻ സന്നാഹങ്ങളൊരുക്കുന്നു. ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന തരത്തിൽ ഇറാൻ സ്ഥാപിച്ച കടൽ മൈനുകൾ നീക്കം ചെയ്യുക എന്നത് നിലവിലെ സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ്. ഈ പ്രതിസന്ധി മറികടക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളും റോബോട്ടിക് സംവിധാനങ്ങളും ഉപയോഗിക്കാനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന അണ്ടർ വാട്ടർ ഡ്രോണുകളും ലേസർ സ്കാനറുകളുമാണ് ഈ ദൗത്യത്തിന്റെ പ്രധാന ആകർഷണം. മനുഷ്യ ജീവനുകൾക്ക് അപകടമില്ലാത്ത രീതിയിൽ കടലിനടിയിലെ മൈനുകൾ കണ്ടെത്താനും അവ നിർവീര്യമാക്കാനും ഈ യന്ത്രങ്ങൾക്ക് സാധിക്കും. കടലിടുക്കിൽ ഇറാൻ ഏകദേശം പന്ത്രണ്ടോളം മൈനുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.
യുഎസ് നേവിയുടെ ഡിസ്ട്രോയർ കപ്പലുകളായ യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ, യുഎസ്എസ് മൈക്കിൾ മർഫി എന്നിവ നിലവിൽ മേഖലയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഇവയുടെ മേൽനോട്ടത്തിലാണ് മൈൻ നീക്കം ചെയ്യൽ നടപടികൾ പുരോഗമിക്കുന്നത്. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ കടൽപാത എത്രയും വേഗം സുരക്ഷിതമാക്കാനാണ് ലക്ഷ്യമിടുന്നത്.