മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ ചക്രം ടേക്ക് ഓഫ് സമയത്ത് ഊരിവീണു
മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ ചക്രം ടേക്ക് ഓഫ് സമയത്ത് ഊരിവീണു. എന്നാൽ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതിനാൽ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഗുജറാത്തിലെ കാണ്ഡലയിൽ നിന്ന് 75 യാത്രക്കാരുമായി മുംബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് ക്യു400 വിമാനത്തിൻ്റെ ഒരു ചക്രമാണ് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഊരി വീണത്.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം സ്വന്തം നിലയിൽ ടെർമിനലിലേക്ക് നീങ്ങുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തതായി സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു
തെറിച്ചുവീണ നിലയിലായിരുന്ന ചക്രം പിന്നീട് കാണ്ഡല എയർപോർട്ട് അധികൃതർ കണ്ടെടുത്തതായി വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് എയർലൈൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്.
ചില സാങ്കേതിക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 2025 സെപ്റ്റംബർ 12-ന് വൈകീട്ട് 3:51-ന് കാണ്ഡലയിൽ നിന്ന് പുറപ്പെട്ട വിമാനം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. മുൻകരുതലിന്റെ ഭാഗമായി പൂർണ്ണമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. റൺവേ 27-ൽ വിമാനം സുരക്ഷിതമായി ഇറങ്ങുകയും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും മുംബൈ എയർപോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ഇതിന് ശേഷം വിമാനത്താവളത്തിലെ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രധാനമെന്ന് സിഎസ്എംഐഎ പറഞ്ഞു.
2023-ൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ ടയർ പൊട്ടിയിരുന്നു. സ്പൈസ് ജെറ്റ് ബോയിംഗ് 737 എന്ന വിമാനം കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. അന്നും ആർക്കും പരിക്കേറ്റിട്ടില്ലായിരുന്നു.