കൊച്ചി മെട്രോ ഇനി സ്മാർട്ട് സിറ്റിയിലേക്കും; രണ്ടാം ഘട്ടത്തിന് അംഗീകാരം
ഐടി ഹബ്ബായ കാക്കനാട് മേഖലയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടി കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കും കടന്ന് സ്മാർട്ട് സിറ്റിയിലേക്ക് നീട്ടുന്നു. സ്മാർട്ട് സിറ്റിയിലേക്ക് പദ്ധതി നീട്ടുന്നതിനുള്ള നിർദ്ദേശത്തിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഘട്ട പാതയ്ക്കായുള്ള സ്ഥലം കണ്ടെത്തൽ നടപടികൾ പൂർത്തിയായി. സ്ഥലം കൈമാറുന്നതിനുള്ള തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ പുരോഗമിക്കുന്ന രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിൽ അഞ്ച് സ്റ്റേഷനുകളുടെ നിർമ്മാണം ജൂലൈ മാസത്തിൽ തന്നെ അവസാനിക്കും. ജെഎൽഎൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള പാതയ്ക്ക് പിന്നാലെ സ്മാർട്ട് സിറ്റി കൂടി ഉൾപ്പെടുന്നത് ആയിരക്കണക്കിന് ഐടി ജീവനക്കാർക്കും യാത്രക്കാർക്കും വലിയ ആശ്വാസമാകും.