"രാഷ്‌ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നു"; ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കി സമസ്ത
ജമാഅത്തെ ഇസ്ലാമിക്കെതിരെ കടുത്ത വിമർശനങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുലുൽ ഉലമ പ്രമേയം പാസാക്കി. രാഷ്ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലീം യുവാക്കളെ മുഖ്യധാരയിൽ നിന്ന് വഴിതെറ്റിക്കുന്നുവെന്നതാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കാസർഗോഡിൽ നടന്ന സമസ്ത സമ്മേളനത്തിലാണ് മതരാഷ്ട്രവാദത്തിനും പാൻ-ഇസ്ലാമിക് തീവ്ര ചിന്താഗതികൾക്കുമെതിരെ പ്രമേയം അംഗീകരിച്ചത്.
ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത് വ്യക്തികൾ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് സമസ്ത ചൂണ്ടിക്കാട്ടി. പാൻ-ഇസ്ലാമിസ്റ്റ് തീവ്രചിന്താഗതികൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമിയെ പൂർണമായും നിരോധിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. മുസ്ലീം യുവാക്കളെ സ്വാധീനിക്കാനും ആശയപരമായി ക്യാൻവാസ് ചെയ്യാനും സംഘടന ശ്രമിക്കുന്നുവെന്നും, ഇതിനെതിരെ ശക്തമായ ജാഗ്രത അനിവാര്യമാണെന്നും സമസ്ത മുന്നറിയിപ്പ് നൽകി.