"നിർധന കുടുംബമാണ്''; സർക്കാർ ജോലി നൽകണമെന്ന് ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ
സർക്കാർ ജോലി നൽകണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച ഓട്ടോ ഡ്രൈവർ വേണുവിന്റെ ഭാര്യ സിന്ധു. ഭർത്താവ് മരിച്ചിട്ട് രണ്ട് മാസമായെന്നും രണ്ട് പെൺമക്കളാണെന്നും അവർ ഒരു ചാനലിനോട് പറഞ്ഞു.
'ഞാൻ എന്താണോ പറഞ്ഞത് അതെല്ലാം അവരുടെ വീഴ്ചകളായി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഈ വീഴ്ചകൾവരുത്തിയവർക്കെതിരെ യാതൊരു നടപടിയും ഞാൻ അതിൽ കണ്ടിട്ടില്ല. അതാണ് എന്റെ ഏറ്റവും വലിയ വിഷമം.ഡോക്ടർമാർക്കും, അവിടത്തെ സ്റ്റാഫിനുമൊക്കെ കൗൺസിലിംഗ് കൊടുക്കണമെന്നൊക്കെയാണ് റിപ്പോർട്ടിലുള്ളത്. ഒരാളുടെയും പേര് സൂചിപ്പിച്ചിട്ടില്ല. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ നാഥനില്ലാതാകാതിരിക്കട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. -സിന്ധു പറഞ്ഞു.
2024 നവംബര്‍ ഒന്നിനു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ വേണു മതിയായ ചികില്‍സ കിട്ടാതെ നവംബര്‍ 5നാണ് മരിക്കുന്നത്. ചികില്‍സ കിട്ടാതെ താന്‍ മരിക്കുമെന്ന ഫോണ്‍സംഭാഷണം പുറത്തു വന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്.