'ഞങ്ങളുടെ മക്കൾ പെണ്ണുങ്ങളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഭർത്താക്കന്മാരുടെ കൂടെ അന്തി ഉറങ്ങാനാണ്'; സിപിഐഎം നേതാവിന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തിൽ കേസെടുത്ത് പൊലീസ്
തെന്നലയിലെ സിപിഐഎം നേതാവിന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തിൽ കേസെടുത്ത് തിരൂരങ്ങാടി പൊലീസ് രംഗത്ത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി കെ വി മജീദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം വനിത ലീഗ് നേതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡിൽ വിജയിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ സിപിഐഎം മുൻ മുൻ ലോക്കൽ സെക്രട്ടറി സയ്യിദ് അലി മജീദ് ആണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിച്ച് ആണ് അദ്ദേഹം പ്രസംഗിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവർത്തകർക്ക് എതിരെയായിരുന്നു മജീദിന്റെ വിവാദ പരാമർശം. 'വാർഡ് പിടിച്ചെടുക്കാൻ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്. ആണത്തവും ഉളുപ്പും ഉള്ള ആണുങ്ങൾ പെണ്ണുങ്ങളെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയാൽ മതി. അല്ലെങ്കിൽ പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കട്ടെ. ഞങ്ങളുടെ മക്കൾ പെണ്ണുങ്ങളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഭർത്താക്കന്മാരുടെ കൂടെ അന്തി ഉറങ്ങാനാണ്', എന്നാണ് മജീദ് പറഞ്ഞത്.