ആലപ്പുഴയിൽ യുഡിഎഫിന്റെ വൻ മുന്നേറ്റം: എൽഡിഎഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്തി, അഞ്ച് നഗരസഭകളിൽ ഭരണം പിടിച്ചു
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ആലപ്പുഴ ജില്ലയിൽ ഐക്യജനാധിപത്യ മുന്നണിക്ക് (യുഡിഎഫ്) അഭിമാനിക്കാവുന്ന നേട്ടം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) ശക്തമായ കോട്ടകളിൽ വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് യുഡിഎഫ് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. ജില്ലയിലെ ആറ് നഗരസഭകളിൽ അഞ്ചിലും യുഡിഎഫ് ഏറ്റവും വലിയ ഒറ്റമുന്നണിയായി മാറുകയോ അധികാരം ഉറപ്പിക്കുകയോ ചെയ്തു
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭൂരിപക്ഷം നിലനിർത്തിയെങ്കിലും, കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല. 24 ഡിവിഷനുകളിൽ 16 എണ്ണത്തിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. എന്നാൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് ലീഡ് നിലനിർത്തിയെങ്കിലും, 2020-നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. 2020-ൽ 55 ഗ്രാമ പഞ്ചായത്തുകളിൽ വിജയിച്ച എൽഡിഎഫിന് ഇത്തവണ 36 ഇടങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. യുഡിഎഫ് ആകട്ടെ 12-ൽ നിന്ന് 23 ഗ്രാമ പഞ്ചായത്തുകളിലേക്ക് മുന്നേറ്റം നടത്തി. ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് നില മെച്ചപ്പെടുത്തി.
നഗരസഭകളാണ് യുഡിഎഫിന് വലിയ വിജയം നൽകിയത്. ആലപ്പുഴ, കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നീ അഞ്ച് നഗരസഭകളിലാണ് യുഡിഎഫ് മുന്നിലെത്തിയത്. കഴിഞ്ഞ തവണ എൽഡിഎഫ് ഭരിച്ച ആലപ്പുഴ, കായംകുളം നഗരസഭകൾ യുഡിഎഫ് പിടിച്ചെടുത്തു. ചെങ്ങന്നൂർ, ഹരിപ്പാട് നഗരസഭകളിലെ ഭരണം യുഡിഎഫ് നിലനിർത്തി. കൂടാതെ മാവേലിക്കര നഗരസഭയിൽ എൻഡിഎയുടെ മുന്നേറ്റത്തോടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ശ്രദ്ധേയമായി. 2020-ൽ ആലപ്പുഴ, കായംകുളം, ചേർത്തല നഗരസഭകൾ എൽഡിഎഫിനൊപ്പമായിരുന്നു. ഇത്തവണ ചേർത്തല നഗരസഭ മാത്രമാണ് എൽഡിഎഫ് നിലനിർത്തിയത്.