കര്‍ണാടകയില്‍ മണ്ണിടിച്ചില്‍ കാണാതായ മലയാളി അര്‍ജുനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; തിരച്ചില്‍ ഊര്‍ജിതം
ഉത്തര കന്നഡ ജില്ലയിലെ ഷിരൂര്‍ ദേശീയപാതയില്‍ മൂന്നു ദിവസം മുൻപുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി കര്‍ണാടക സര്‍ക്കാര്‍.
ഉത്തര കന്നഡ ജില്ലയിലെ ഷിരൂര്‍ ദേശീയപാതയില്‍ മൂന്നു ദിവസം മുൻപുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി കര്‍ണാടക സര്‍ക്കാര്‍.
അര്‍ജുന്‍ ഓടിച്ച ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറി. എ ഡി ജി പി ആര്‍ ഹിതേന്ദ്രയും ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി മംഗള എസ് വൈദ്യയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.
പതിനാറാം തിയ്യതിയായിരുന്നു ദേശീയപാത 66 ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴ്പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.
തടിക്കഷ്ണങ്ങള്‍ കയറ്റിയ ലോറിയുമായി പോയപ്പോഴാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്. നാലു ദിവസമായി അര്‍ജുനെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ സംശയംതോന്നിയ കുടുംബം ലോറി ഉടമയെ ബന്ധപ്പെട്ട് വാഹനത്തിന്റെ ജി പിഎസ് ലൊക്കേഷന്‍ പരിശോധിച്ചതോടെയാണ് ലോറി മണ്ണിനടിയിലുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ജനപ്രതിനിധികളുടെ സഹായത്തോടെ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമം തുടങ്ങുകയായിരുന്നു.
അര്‍ജുന്റെ കൈവശമുള്ള രണ്ടു മൊബൈല്‍ ഫോണുകളും റിങ് ചെയ്യുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്. അര്‍ജുനെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അര്‍ജുന്‍ ഉണ്ടെന്നു കരുതപ്പെടുന്ന വാഹനത്തിന്റെ എന്‍ജിന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ജി പി എസ് സംവിധാനം വഴിയുള്ള പരിശോധനയില്‍ വാഹനത്തിനു കേടുപാടുകളില്ല.
നാല് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ദേശീയ ദുരന്തനിവാരണ സേന മണ്ണുമാറ്റി തുടങ്ങിയിട്ടുണ്ട്. വ്യോമസേനയുടെയും സഹായം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പോലീസും അഗ്‌നിശമനസേനയും സംഭവസ്ഥലത്തുണ്ടെന്നു കര്‍ണാടക ഫിഷറീസ് മന്ത്രി മംഗള എസ് വൈദ്യ അറിയിച്ചു.
What's Your Reaction?