'ദൗത്യം അതീവ ദുഷ്ക്കരം': ഷിരൂരില്‍ മല്‍പേ സംഘം തിരച്ചില്‍ അവസാനിപ്പിച്ചു
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പേ. രക്ഷാദൗത്യം അതീവ ദുഷ്ക്കരമാണെന്ന് മാല്‍പേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാല്‍പേ സംഘത്തിന്റെ തീരുമാനം.
ഈശ്വർ മാല്‍പേ പല തവണ പുഴയിലിറങ്ങി പരിശോധന നടത്താൻ ശ്രമിച്ചിരുന്നു. ആദ്യരണ്ടുതവണ ശ്രമം ഒന്നും കണ്ടെത്താനാകാതെ മാല്‍പേ തിരിച്ചുകയറി. മൂന്നാംതവണ മാല്‍പേയെ ബന്ധിപ്പിച്ചിരുന്ന വടംപൊട്ടി അദ്ദേഹം നൂറുമീറ്ററോളം ഒഴുകിപ്പോയി. തുടർന്ന് നാവികസേനയുടെ ദൗത്യസംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി. പിന്നാലെ വീണ്ടും മാല്‍പേ പുഴയിലിറങ്ങി പരിശോധന തുടർന്നെങ്കിലും ട്രക്ക് കണ്ടെത്താനായില്ല.
അതേസമയം രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്കെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്. ലോറിയോ മറ്റു പ്രതീക്ഷ നല്‍കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും എകെഎം അഷ്റഫ് പറഞ്ഞു.ഈ ദൗത്യം കഴിഞ്ഞാല്‍ ഇനിയെന്താണ് ചെയ്യുക എന്നതില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. അടുത്തത് എന്ത് എന്ന ചോദ്യമാണ് മുന്നിലുള്ളത്. ഉത്തര കന്നഡ കളക്ടര്‍ക്കുപോലും ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. നിലവില്‍ തെരച്ചില്‍ അനിശ്ചിതത്വത്തിലാണ്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണമെന്നും എംഎല്‍എ കൂട്ടിചേര്‍ത്തു.
What's Your Reaction?