ഡോണള്‍ഡ് ട്രംപിനു നേരെ വെടിവയ്പ്; ആക്രമണം പെൻസില്‍വാനിയയിലെ റാലിക്കിടെ
അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാള്‍ട് ട്രംപിന് വെടിയേറ്റു.
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാള്‍ട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസില്‍വേനിയയില്‍ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തില്‍ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ വേദിയില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി റിപ്പോർട്ടുണ്ട്. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം, ട്രംപിന്‍റെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മെറ്റ പിൻവലിച്ചിരുന്നു. തിങ്കളാഴ്ച റിപ്പബ്ലിക്കൻ നാഷനല്‍ കണ്‍വെൻഷൻ ആരംഭിക്കാനിരിക്കെയാണ് മെറ്റയുടെ നടപടി. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയാണ് ട്രംപ്.
What's Your Reaction?