യുവതിയെ വെടിവെച്ച കേസ്: വനിതാ ഡോക്ടറെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും, എയര്‍ഗണ്‍ കണ്ടെടുക്കാനായില്ല
കൂറിയർ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി യുവതിയെ വെടിവെച്ച കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ തെളിവെടുപ്പിനായി പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
തിരുവനന്തപുരം: കൂറിയർ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി യുവതിയെ വെടിവെച്ച കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ തെളിവെടുപ്പിനായി പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ഡോക്ടർ താമസിക്കുന്ന കൊല്ലത്തെ ക്വാർട്ടേഴ്സില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗണ്‍ കണ്ടെടുക്കാനായില്ല. കോട്ടയം സ്വദേശിയായ വനിതാ ഡോക്ടർ ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലിനോക്കുന്നത്. ഭർത്താവിനൊപ്പം ഇവർ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്.
വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗണ്‍ ഹാൻഡ്ബാഗില്‍ ഉണ്ടെന്നായിരുന്നു ഇവർ പോലീസിനോടു പറഞ്ഞിരുന്നത്. ബാഗില്‍നിന്ന് ഇതു കണ്ടെുക്കാനായില്ല. തെളിവെടുപ്പിന് എത്തിക്കുമ്ബോള്‍ എയർഗണ്ണും കണ്ടെടുക്കാനാകുമെന്നാണ് നിഗമനം. ഇതു ഓണ്‍ലൈൻ വഴിയാണ് വാങ്ങിയത്. ആക്രമണത്തിനായി വ്യാജനമ്ബർ പതിപ്പിച്ച കാർ നേരത്തേ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് പാല്‍ക്കുളങ്ങര ചെമ്ബകശ്ശേരിയിലെ വീട്ടിലെത്തി വനിതാ ഡോക്ടർ, ഷിനിയെ വെടിവെച്ചത്. ഷിനിയുടെ ഭർത്താവായ സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിനെത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസ് നിഗമനം.
ബുധനാഴ്ചയാണ് പോലീസ് കൊല്ലത്തെത്തി തെളിവെടുപ്പ് നടത്തിയത്. പിന്നീട് വഞ്ചിയൂർ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നു ജോലിക്കിടെ, മഫ്തിയിലെത്തിയ വഞ്ചിയൂർ പോലീസ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയില്‍വെച്ചുള്ള ചോദ്യംചെയ്യലില്‍ ആദ്യം കുറ്റം സമ്മതിക്കാൻ ഇവർ തയ്യാറായില്ല.
വെടിവയ്പിന് ഇരയായ ഷിനിയെയും ഭർത്താവ് സുജീത്തിനെയും പരിചയമില്ലെന്നും ഇവർ പോലീസിനോടു പറഞ്ഞു. എന്നാല്‍ ഇവർ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തെളിവുസഹിതം വ്യക്തമാക്കിയതോടെയാണ് കുറ്റം സമ്മതിച്ചത്. നിരീക്ഷണ ക്യാമറകളും കാറും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
What's Your Reaction?