സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; വിമര്‍ശനങ്ങള്‍ തുടരാൻ സാധ്യത
ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുളള സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുളള സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
ഭരണത്തിനും മുഖ്യമന്ത്രിക്കും എതിരെ ഉയർന്ന വിമർശനങ്ങള്‍ സംസ്ഥാന നേതൃയോഗങ്ങളിലും ഉണ്ടാകാനാണ് സാധ്യത. സി.പി.ഐ പഴയതുപോലെ തിരുത്തല്‍ ശക്തിയാകുന്നില്ലെന്ന വിമർശനത്തിന് നേതൃത്വം യോഗത്തില്‍ മറുപടി നല്‍കിയേക്കും. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേർന്ന സി.പി.എമ്മിന്റെ ജില്ലാ നേതൃയോഗങ്ങളിലും മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്.
സി.പി.എം യോഗങ്ങളില്‍ ഉണ്ടായതിനേക്കാള്‍ രൂക്ഷ വിമർശനങ്ങള്‍ സർക്കാരും സി.പി.എമ്മും, സി.പി.ഐ നേതൃയോഗങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിലെ മാറ്റം, സർക്കാരിന്റെ മുൻഗണനാ പട്ടിക, എസ്.എഫ്.ഐ അടക്കമുള്ള വർഗ ബഹുജന സംഘടനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി അടക്കം സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയർന്നുവരും.
ഭരണം നിലനിർത്തണമെങ്കില്‍ കടുത്ത തീരുമാനം വേണമെന്നും അതുണ്ടാക്കാൻ നിലവിലെ സർക്കാരിന്റെ പ്രവർത്തനത്തില്‍ മാറ്റം വേണമെന്നുമാണ് സി.പി.ഐ നേതാക്കള്‍ക്ക് പൊതുവേ ഉള്ള അഭിപ്രായം.
What's Your Reaction?