മോൺസിഞ്ഞോർ ജോർജ് കൂവക്കാട് നിയുക്ത കർദിനാൾ

ഫ്രാൻസിസ് പാപ്പായുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ സംഘാടകനായ ചങ്ങനാശേരി അതിരൂപതാംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ, ഫ്രാൻസിസ് പാപ്പാ, കർദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്തു

Oct 7, 2024 - 11:41
 0  2
മോൺസിഞ്ഞോർ ജോർജ് കൂവക്കാട് നിയുക്ത കർദിനാൾ

ഒക്ടോബർ മാസം ആറാം തീയതി നടന്ന, മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാസഭയിലേക്ക് പുതിയതായി 21 കർദിനാളന്മാരെ  കൂടി നിയമിച്ചു. അടുത്ത ഡിസംബർ എട്ടാം തീയതിയാണ് കർദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ.ഇറാൻ, ഇന്തോനേഷ്യ, ഇന്ത്യ ജപ്പാൻ, ഫിലിപ്പൈൻസ് എന്നിങ്ങനെ വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള ആളുകളും പുതിയ പട്ടികയിൽ ഉൾപ്പെടുന്നു. ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച പട്ടികയിൽ അവസാനം പ്രഖ്യാപിക്കപ്പെട്ട ആളാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. 2021 മുതൽ ഫ്രാൻസിസ് പാപ്പായുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യ സംഘാടകനാണ് മോൺസിഞ്ഞോർ കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

1973 ആഗസ്റ്റ് മാസം പതിനൊന്നാം തീയതി, ഇന്ത്യയിലെ കേരളത്തിൽ ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺസിഞ്ഞോർ ജോർജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു വരവെ, 2021 ൽ പുതിയ നിയോഗമായി ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ സംഘാടകചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.

മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനു മുൻപ് ഇതേ തസ്തികകൾ വഹിച്ച മറ്റു രണ്ടുപേരെയും കർദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ  പാപ്പായുടെ യാത്രകളുടെ സംഘാടകനും, വത്തിക്കാൻ റേഡിയോയുടെ ഡയറക്ടറുമായിരുന്ന ഈശോ സഭാ വൈദികൻ  റോബെർത്തോ തൂച്ചിയെ 2001 ൽ കർദിനാൾ പദവിയിലേക്കുയർത്തിയിട്ടുണ്ട്. മറ്റൊരാൾ പോൾ ആറാമൻ പാപ്പായ്ക്ക് വിശുദ്ധ നാട്ടിലേക്കുള്ള സന്ദർശനം സാധ്യമാക്കിയ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ വൈദികനായിരുന്ന ഫ്രഞ്ച് വംശജൻ മോൺസിഞ്ഞോർ ജാക്ക്വേസ് മാർട്ടിനാണ്. 1998 ൽ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow