ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്: പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്ബയിൻ ഊര്‍ജിതമാക്കും : ഡോ:ആര്‍.ബിന്ദു
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ സർവീസ് സ്‌കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയല്‍ കാർഡ്
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ സർവീസ് സ്‌കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയല്‍ കാർഡ് (യു.ഡി.ഐ.ഡി) ലഭ്യമാക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്ബയിൻ ഊർജ്ജിതമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തില്‍ യു.ഡി.ഐ.ഡി. കാർഡിന് വലിയ പ്രാധാന്യമുണ്ട്. 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ളതും മറ്റു വിവിധ ആവശ്യങ്ങള്‍ക്കും അടിസ്ഥാന രേഖയായി പരിഗണിക്കാവുന്ന ഈ കാർഡ് സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം - യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് യു.ഡി.ഐ.ഡി അദാലത്തുകള്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തിരം സംഘടിപ്പിച്ചു വരികയാണ്. പൂർണ്ണമായും കിടപ്പിലായ ഭിന്നശേഷിക്കാർക്ക് അവരുടെ വീടുകളിലെത്തി ആധാറും മെഡിക്കല്‍ ബോർഡ് സർട്ടിഫിക്കറ്റും നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
യു.ഡി.ഐ.ഡി. കാർഡിനായുള്ള അപേക്ഷയില്‍ വേണ്ട തിരുത്തലുകള്‍ വരുത്താൻ അപേക്ഷകരെ സഹായിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കും. ഈ ഹെല്‍പ്പ് ഡെസ്‌കിലേയ്ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആവശ്യമായ ജീവനക്കാരെ നിയോഗിക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കാൻ വേണ്ട സൗകര്യങ്ങളും സഹായവും നല്‍കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നല്‍കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. ബി. രാജേഷ് അറിയിച്ചു.
2016-ലെ ഭിന്നശേഷി സർവ്വേപ്രകാരം സംസ്ഥാനത്ത് ആകെയുള്ള എട്ടുലക്ഷത്തോളം ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയല്‍ കാർഡ് ലഭ്യമാക്കാൻ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തിരം 2022 ഏപ്രിലില്‍ പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്ബയിനുകള്‍ നടത്തിയിരുന്നു. അതിലൂടെ ഒന്നര ലക്ഷത്തോളം പേരെ രജിസ്റ്റർ ചെയ്യിപ്പിച്ചു. അവർക്ക് യു.ഡി.ഐ.ഡി. കാർഡുകള്‍ ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ട്.
തുടർന്ന് എൻ.എസ്.എസ് യൂണിറ്റുകളില്‍ നിന്നുള്ള വോളന്റിയർമാരുടെ സഹകരണത്തോടെ 2024 ജനുവരിയില്‍ 'തന്മുദ്ര' എന്ന പേരില്‍ പ്രത്യേക ക്യാമ്ബയിന് തുടക്കം കുറിച്ചു. കൂടാതെ
ജില്ലാകളക്ടർമാരുടെ സഹകരണത്തോടെ ഇരുപത്തെട്ടായിരത്തില്‍ അധികം പേരെ യു.ഡി.ഐ.ഡി. കാർഡിനായി പുതുതായി രജിസ്റ്റർ ചെയ്യിച്ചു. തന്മുദ്ര ക്യാമ്ബയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ്. വോളന്റിയർമാർക്കും വയോമിത്രം കോ-ഓഡിനേറ്റർമാർക്കും ക്യാമ്ബയിന്റെ ഉദ്ഘാടന ഭാഗമായി സംസ്ഥാനതല പരിശീലനവും നല്‍കി.
പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്ബയിന്റെ ഭാഗമായി ജില്ലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിക്കും. അതോടൊപ്പം പ്രത്യേക രജിസ്‌ട്രേഷൻ പ്രവർത്തനങ്ങള്‍ക്ക് പിന്തുണയും സഹകരണവും എം.എല്‍.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, കോർപ്പറേഷൻ മേയർമാർ, ഡെപ്യൂട്ടി മേയർമാർ, ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തിലെയും കോർപ്പറേഷനിലെയും ആരോഗ്യ- വിദ്യാഭ്യാസ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ, തദ്ദേശ സ്വയംഭരണ വകുപ്പിലെ ജില്ലാതല ഓഫീസർമാർ, എൻ.എസ്.എസ്-ന്റെ ചുമതലയുള്ള ജില്ലാതല ഓഫീസർമാർ എന്നിവരില്‍ നിന്നും ഉറപ്പാക്കും.
ജില്ലാതല യോഗങ്ങള്‍ക്കുശേഷം എം.എല്‍.എ-മാരുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, മുനിസിപ്പല്‍ ചെയർപേഴ്‌സണ്‍മാർ, ഡെപ്യൂട്ടി ചെയർപേഴ്‌സണ്‍മാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, മുനിസിപ്പാലിറ്റി, ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ആരോഗ്യ- വിദ്യാഭ്യാസ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരുടെ യോഗം വിളിക്കും. ഈ യോഗങ്ങളില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസർമാരോ അവർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പങ്കെടുക്കണമെന്ന് നിർദ്ദേശിക്കും. യോഗം വിളിച്ചുചേർക്കാൻ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുൻകൈയ്യെടുക്കും. ആവശ്യമായ പ്രവർത്തനങ്ങള്‍ എംഎല്‍എമാരുടെ നിർദ്ദേശപ്രകാരം മിഷൻ ഏറ്റെടുക്കും.
പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്ബയിൻ പ്രവർത്തനങ്ങളില്‍ ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ തലങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്ന എൻ.എസ്.എസ്. വോളന്റിയർമാർക്ക് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്തെ മുപ്പത്തിമൂവായിരത്തോളം അംഗനവാടികളില്‍ സൂക്ഷിച്ചിട്ടുള്ള ഭിന്നശേഷിക്കാരെ സംബന്ധിച്ച വിവരങ്ങള്‍ എൻ.എസ്.എസ്. വോളന്റിയർമാരുടെ സഹായത്തോടെ തന്മുദ്ര വെബ് സൈറ്റില്‍ രജിസ്റ്റർ ചെയ്യും. യു.ഡി.ഐ.ഡി. കാർഡിനായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷിക്കാരുടെ വീടുകളില്‍ എൻ.എസ്.എസ്. വോളന്റിയർമാർ സന്ദർശിച്ച് രജിസ്‌ട്രേഷൻ നടത്തും. ഈ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാരുടെയും വിവരശേഖരണവും യു.ഡി.ഐ.ഡി. കാർഡിനായുള്ള അവരുടെ രജിസ്‌ട്രേഷനും സമ്ബൂർണ്ണമായി പൂർത്തിയാവും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
What's Your Reaction?