Euro Cup 2024: ലുക്കാക്കു 0 വാര്‍ 3! എന്നിട്ടും ബെല്‍ജിയം ജയിച്ചു, ഹീറോ ആരെന്ന് അറിയാം

ആദ്യ കളിയിലെ ഷോക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് യൂറോ കപ്പിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കരുത്തരായ ബെല്‍ജിയം.

Jun 24, 2024 - 00:14
 0  10
Euro Cup 2024: ലുക്കാക്കു 0 വാര്‍ 3! എന്നിട്ടും ബെല്‍ജിയം ജയിച്ചു, ഹീറോ ആരെന്ന് അറിയാം

കൊളോണ്‍: ആദ്യ കളിയിലെ ഷോക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് യൂറോ കപ്പിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കരുത്തരായ ബെല്‍ജിയം.

ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ റുമാനിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബെല്‍ജിയം തീര്‍ത്തത്. ഇരുപകുതികളിലുമായി യൂറി ടിയെല്‍മാന്‍സ് (രണ്ടാം മിനിറ്റ്) ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കെവിന്‍ ഡിബ്രൂയ്‌ന (79) എന്നിവരുടെ ഗോളുകള്‍ ബെല്‍ജിയത്തിനു തിളക്കമാര്‍ന്ന വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തേ ആദ്യ കളിയില്‍ സ്ലൊവാക്യയോടു ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയതിനാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ബെല്‍ജിയത്തിനു വിജയം അനിവാര്യമായിരുന്നു. കിടിലന്‍ ജയത്തോടെ തന്നെ അവര്‍ അതു നേടിയെടുക്കുകയും ചെയ്തു. കളം നിറഞ്ഞു കളിച്ച മിഡ്ഫീല്‍ഡര്‍ ഡിബ്രുയ്‌നയുടെ മാജിക്കല്‍ പ്രകടനമാണ് ബെല്‍ജിയത്തിന്റെ വിജയത്തിനു അടിത്തറയിട്ടത്. മധ്യനിരയില്‍ ചടുലമായ കളി കെട്ടഴിച്ച താരം റുമാനിയക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു.

ഗോള്‍ ഷോട്ടുകളിലും പാസുകളിലുമെല്ലാം ബെല്‍ജിയം എതിരാളികള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തി. 20 ഷോട്ടുകളാണ് കളിയില്‍ ബെല്‍ജിയം ഗോളിലേക്കു പരീക്ഷിച്ചത്. ഇവയില്‍ ഒമ്ബതും ഓണ്‍ ടാര്‍ഗറ്റായിരുന്നു. റുമാനിയയാവട്ടെ 14 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ അഞ്ചെണ്ണമായിരുന്നു ഓണ്‍ ടാര്‍ഗറ്റുണ്ടായിരുന്നത്. 59 ശതമാനം ബോള്‍ കൈവശം വച്ചത് ബെല്‍ജിയമായിരുന്നു. റുമാനിയ 44 ശതമാനം ബോള്‍ പൊസെഷന്‍ നേടി.

ആദ്യ വിസില്‍ മുതല്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഹൈ പ്രെസിങ് ഗെയിമാണ് ബെല്‍ജിയം കാഴ്ചവച്ചത്. പരാജയഭാരം രണ്ടു ഗോളിലൊതുക്കിയതിനു ഗോള്‍കീപ്പര്‍ ഫ്‌ളോറിന്‍ നിറ്റയോടാണ് റുമാനിയ കടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ചില തകര്‍പ്പന്‍ സേവുകള്‍ ബെല്‍ജിത്തിന്റെ ഗോളുകള്‍ രണ്ടിലൊതുക്കുകയായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റുമാനിയയെ ബാക്ക്ഫൂട്ടിലാക്കാന്‍ ബെല്‍ജിയത്തിനു സാധിച്ചു. ഒരു താഴ്ന്ന ഡ്രൈവിലൂടെയായിരുന്നു താരം വല കുലുക്കിയത്.

ഈ ഗോളിനു ശേഷം കളിയുടെ നിയന്ത്രണമേറ്റെടുത്ത ബെല്‍ജിയം എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ അതു നിഷേധിക്കപ്പെട്ടു. ഡിബ്രൂയ്‌നയുടെ പാസില്‍ പാസില്‍ നിന്നും അദ്ദേഹം നേടിയ ഗോള്‍ ഓഫ്‌സൈഡ് വിധിക്കപ്പെടുകയായിരുന്നു. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് വാര്‍ കാരണം അദ്ദേഹത്തിനു ഗോള്‍ ലഭിക്കാതെ പോയത്. സ്ലൊവാക്യയുമായുള്ള ആദ്യ കളിയില്‍ വാര്‍ കാരണം രണ്ടു ഗോളുകളാണ് ലുക്കാക്കുവിനു നിഷേധിക്കപ്പെട്ടത്.

തുടര്‍ന്നും ബെല്‍ജിയം മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വല മാത്രം കുലുങ്ങിയില്ല. മറുഭാഗത്ത് റുമാനിയ ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാംപകുതിയിലും ബെല്‍ജിയം തന്നെയായിരുന്നു മികച്ച ടീം. 79ാം മിനിറ്റില്‍ രണ്ടാം തവണയും റുമാനിയയുടെ വലയില്‍ പന്തെത്തിച്ച്‌ ഡിബ്രൂയ്‌ന ബെല്‍ജിയത്തിന്റെ വിജയവും വിലപ്പെട്ട മൂന്നു പോയിന്റും ഉറപ്പിക്കുകയായിരുന്നു.

ബെല്‍ജിയത്തിന്റെ വിജയത്തോടെ ഗ്രൂപ്പില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. നിലവില്‍ നാലു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ തുല്യ സാധ്യതയാണ് നിലനില്‍ക്കുന്നത്. രണ്ടു പോയിന്റുകള്‍ വീതം നേടി നാലു ടീമും ഒപ്പം നില്‍ക്കുകയാണ്.ഇതോടെ അടുത്ത മല്‍സരം നോക്കൗട്ടിനു തുല്യമായി മാറുകയും ചെയ്തു. അവസാന മല്‍സരങ്ങളില്‍ ജയിക്കുന്നവര്‍ക്കു പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow