ഗംഗാവലി നദിയില്‍ സിഗ്നല്‍; അര്‍ജുനായുള്ള തിരച്ചിലിന് കൂടുതല്‍ സേന, റിപ്പോര്‍ട്ട് തേടി ഹെെക്കോടതി
കർണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്.
അങ്കോള (കർണാടക): കർണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്.
അതേസമയം, ഷിരൂരിലെ മണ്ണിടിച്ചിലില്‍ കർണാടക ഹെെക്കോടതി റിപ്പോർട്ട് തേടി. കേന്ദ്ര - സംസ്ഥാന സർക്കാരുകളോടാണ് കോടതി റിപ്പോർട്ട് തേടിയത്. നാളെ രാവിലെ തല്‍സ്ഥിതി റിപ്പോർട്ട് ഹാജരാകണം. അർജുന്റെ രക്ഷാപ്രവർത്തനത്തില്‍ ഇടപെടണമെന്ന ഹർജിയിലാണ് നടപടി. ഇതുവരെയുള്ള രക്ഷാപ്രവർത്തന പുരോഗതി കേന്ദ്രം കോടതിയെ അറിയിച്ചു.
ലോറിയും അർജുനും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. അർജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയില്‍ ഉണ്ടാകാമെന്നാണ് സൈന്യം നല്‍കുന്ന സൂചന. ആധുനിക റഡാർ സംവിധാനത്തോടെയും ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്താലും കരയിലും വെള്ളത്തിലും ഒരേസമയം തെരഞ്ഞെങ്കിലും ഏഴാം ദിവസവും കണ്ടെത്താനായില്ല.
ഇന്നലെ ഉച്ചയ്‌ക്ക് 12നാണ് 15 മീറ്റർ ആഴത്തില്‍ സിഗ്നല്‍ ലഭിക്കുന്ന റഡാറെത്തിച്ചത്. തുടർന്ന് എട്ട് മീറ്റർ താഴ്‌ചയില്‍ നീളമുള്ള ലോഹവും പാറക്കല്ലുമുണ്ടെന്ന് സിഗ്നല്‍ കിട്ടി. അർജുന്റെ ലോറിയും മുന്നിലുണ്ടായിരുന്ന കാറുമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. മൂന്ന് സ്‌പോട്ടുകളില്‍ എട്ട് മീറ്ററിലായി മുഴുവൻ മണ്ണും വൈകിട്ട് അഞ്ചോടെ മാറ്റിയിട്ടും ഫലമുണ്ടായില്ല. പിന്നാലെ ഇന്നലത്തെ തെരച്ചില്‍ നിറുത്തി. അതേസമയം തീരത്ത് സിഗ്നല്‍ കണ്ടതിനെ തുടർന്ന് സൈന്യം ഇന്നലെ വൈകിട്ട് നദിയിലും പരിശോധന നടത്തി.
What's Your Reaction?