പൗരത്വമില്ലാത്തവര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാമെന്ന് അതോറിറ്റി
ആധാർ കാർഡ് അനുവദിക്കുന്നതും പൗരത്വവുമായി ഒരു ബന്ധവുമില്ലെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) കല്‍ക്കത്ത ഹൈകോടതിയെ അറിയിച്ചു.
കൊല്‍ക്കത്ത: ആധാർ കാർഡ് അനുവദിക്കുന്നതും പൗരത്വവുമായി ഒരു ബന്ധവുമില്ലെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) കല്‍ക്കത്ത ഹൈകോടതിയെ അറിയിച്ചു.
പശ്ചിമ ബംഗാളില്‍ ആധാർ കാർഡുകള്‍ പെട്ടെന്ന് നിർജീവമാക്കുകയും സജീവമാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ 'ജോയൻറ് ഫോറം എഗൻസ്റ്റ് എൻ.ആർ.സി' എന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കവേയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്.
ആരാണ് വിദേശിയെന്ന് തീരുമാനിച്ച് അവരുടെ ആധാർ കാർഡ് നിർജീവമാക്കാൻ അനിയന്ത്രിതാധികാരം നല്‍കുന്ന ആധാർ നിയമങ്ങളിലെ 28എ, 29 ചട്ടങ്ങളുടെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് സംഘടന കോടതിയെ സമീപിച്ചത്. എന്നാല്‍, ഹരജി നല്‍കിയത് രജിസ്റ്റർ ചെയ്ത സംഘടനയല്ലെന്ന് യു.ഐ.ഡി.എ.ഐക്ക് വേണ്ടി ഹാജരായ ലക്ഷ്മി ഗുപ്ത പറഞ്ഞു.
ആധാർ കാർഡിന് പൗരത്വവുമായി ഒരു ബന്ധവുമില്ല. പൗരന്മാരല്ലാത്തവർക്കും സർക്കാർ സബ്സിഡി ലഭിക്കാൻ നിശ്ചിത കാലത്തേക്ക് ആധാർ കാർഡ് അനുവദിക്കാമെന്നും അവർ പറഞ്ഞു. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
What's Your Reaction?