'പ്രതിസന്ധി രൂക്ഷം, കടമെടുപ്പ് പരിധിക്കേസ് ഉടൻ പരിഗണിക്കണം'; കേരളം സുപ്രീംകോടതിയില്‍

കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്യൂട്ട് ഹർജി ഉടൻ പരിഗണിക്കണമെന്ന് കേരളം.

Aug 30, 2024 - 23:54
 0  5
'പ്രതിസന്ധി രൂക്ഷം, കടമെടുപ്പ് പരിധിക്കേസ് ഉടൻ പരിഗണിക്കണം'; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്യൂട്ട് ഹർജി ഉടൻ പരിഗണിക്കണമെന്ന് കേരളം.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബലാണ് ആവശ്യം ഉന്നയിച്ചത്. ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഓണത്തിന് ശേഷം സംസ്ഥാനത്തെ സാമ്ബത്തിക സ്ഥിതി രൂക്ഷമാകുമെന്ന റിപ്പോർട്ടുകള്‍ക്കിടയിലാണ് കേരളം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.

കടപരിധിയിലെ കേന്ദ്രനിലപാടിനെതിരേ കേരളം സമർപ്പിച്ച ഹർജി കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. ഭരണഘടനയുടെ 293ാം അനുച്ഛേദപ്രകാരമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്. ഈ വകുപ്പ് ഇതുവരെ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും ഭരണഘടനാ വിഷയമായതിനാല്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

അഞ്ച് മാസങ്ങള്‍ക്ക് ശേഷവും സ്യൂട്ട് ഹർജി ഭരണഘടന ബെഞ്ചിന് മുമ്ബാകെ ലിസ്റ്റ് ചെയ്യുന്ന നടപടികള്‍ ആരംഭിച്ചില്ല. ഇതോടെ, ഹർജി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെ രജിസ്ട്രാർ ലിസ്റ്റിംഗിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഭരണഘടനാ ബെഞ്ചിന് വിട്ട കേസായതിനാല്‍ ചീഫ് ജസ്റ്റിസാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് രജിസ്ട്രി സർക്കാർ അഭിഭാഷകരെ അറിയിച്ചു. ഇതിന് പിന്നാലെയാണ്, സീനിയർ അഭിഭാഷകൻ കപില്‍ സിബല്‍, സ്റ്റാൻഡിങ് കോണ്‍സല്‍ സികെ ശശി എന്നിവർ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ ആവശ്യപ്പെട്ടത്.

സുപ്രീംകോടതിയില്‍ ആവശ്യം ഉന്നയിക്കുന്നതിന് മുമ്ബ് കപില്‍ സിബലുമായി സംസ്ഥാന സർക്കാരിലെ ഉന്നതഉദ്യോഗസ്ഥർ ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻറെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡർ വി. മനു, സുപ്രീം കോടതിയിലെ സർക്കാർ സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി എന്നിവരാണ് സിബലുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, കൂടിക്കാഴ്ചയില്‍ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow