പ്രഥമ വനിതമാര്‍ ഉപയോഗിച്ചിരുന്ന കെട്ടിടത്തിന് പകരം അവശിഷ്ടങ്ങള്‍ മാത്രം; നൃത്തശാലയ്ക്കായി വൈറ്റ് ഹൗസിന്റെ പ്രധാന ഭാഗം പൊളിച്ചു

പ്രഥമ വനിതമാര്‍ ഉപയോഗിച്ചിരുന്ന കെട്ടിടത്തിന് പകരം അവശിഷ്ടങ്ങള്‍ മാത്രം; നൃത്തശാലയ്ക്കായി വൈറ്റ് ഹൗസിന്റെ പ്രധാന ഭാഗം പൊളിച്ചു

പ്രസിദ്ധീകരിച്ചത്: 25 Oct, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: പുതിയ നൃത്തശാല പണിയുന്നതിനായി വൈറ്റ് ഹൗസിന്റെ കിഴക്കേ ഭാഗത്തെ കെട്ടിടം പൂര്‍ണമായും പൊളിച്ചു. അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന വൈറ്റ് ഹൗസിന്റെ കിഴക്കേ ഭാഗം പൂര്‍ണമായും തകര്‍ക്കപ്പെട്ടുവെന്നും ഒരുകാലത്ത് പ്രശസ്തമായ ഈ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണെന്നുമാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വൈറ്റ് ഹൗസിനേക്കാള്‍ വലിപ്പമുള്ള പുതിയ നൃത്തശാല 30കോടി ഡോളര്‍ ( ഏകദേശം 2635 കോടി ഇന്ത്യന്‍ രൂപ) ചെലവില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കിഴക്കേ ഭാഗം പൊളിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 

ഫ്രാങ്ക്‌ളിന്‍ ഡി റൂസ്വെല്‍റ്റ് പ്രസിഡന്റ് ആയിരുന്ന കാലത്ത്(1933-45) പ്രഥമ വനിത എലീനര്‍ റൂസ്വെല്‍റ്റ് ഈ കെട്ടിടം അതിഥികളെ സ്വീകരിക്കാനായി മാറ്റിയെടുത്തിരുന്നു. രണ്ട് നിലകളായാണ് കെട്ടിടം പണിതിരുന്നത്. പൊതുജനങ്ങള്‍ക്കുള്ള വരാനും ഔദ്യോഗിക വിരുന്നുകള്‍, അവധിക്കാലത്തെ മറ്റ് സ്വീകരണങ്ങള്‍, പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനും സന്ദര്‍ശകര്‍ പ്രവേശിച്ചിരുന്നത് കിഴക്കു ഭാഗത്തുകൂടിയായിരുന്നു. ഇങ്ങോട്ടുള്ള പ്രവേശനകവാടവും പൊളിച്ചുനീക്കി. 

വൈറ്റ് ഹൗസിലെ പ്രധാന കെട്ടിടത്തെ കിഴക്കേ ഭാഗവുമായി ബന്ധിപ്പിച്ചിരുന്ന തൂണുകളോടുകൂടിയ ഇടനാഴിയും ഏതാണ്ട് പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഇവിടെ ഒരു ചെറിയ ഭാഗം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ജാക്വലിന്‍ കെന്നഡിയുടെ പേരിലുള്ള പൂന്തോട്ടവും തകര്‍ത്തതായി ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാകും. അതേസമയം ഇതിനോട് ചേര്‍ന്ന ബങ്കര്‍ നവീകരിക്കും.