ഹമാസ് സ്വയം നിരായുധീകരിച്ചില്ലെങ്കില്‍ യുഎസ് അവരെ നിര്‍ബന്ധിച്ച് സമ്മതിപ്പിക്കും: ഡൊണാള്‍ഡ് ട്രംപ്

ഹമാസ് സ്വയം നിരായുധീകരിച്ചില്ലെങ്കില്‍ യുഎസ് അവരെ നിര്‍ബന്ധിച്ച് സമ്മതിപ്പിക്കും: ഡൊണാള്‍ഡ് ട്രംപ്

പ്രസിദ്ധീകരിച്ചത്: 15 Oct, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ ഹമാസിനോട്  നിരായുധീകരിക്കണമെന്നും അല്ലെങ്കില്‍ അത് നിര്‍ബന്ധിതമാക്കുമെന്നും താന്‍ അറിയിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. തിങ്കളാഴ്ച, ഗാസയില്‍ നിന്ന് ജീവിച്ചിരിക്കുന്ന അവസാനത്തെ ഇസ്രായേലി ബന്ദികളെയും ഹമാസ് മോചിപ്പിച്ചിരുന്നു. ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ പാലസ്തീന്‍ തടവുകാരേയും വിട്ടയച്ചു. എന്നാല്‍ ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ താഴെയിറക്കാന്‍ പരസ്യമായി പ്രതിജ്ഞാബദ്ധമല്ല.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. അവര്‍ നിരായുധീകരിച്ചില്ലെങ്കില്‍, തങ്ങള്‍ അവരെ നിരായുധീകരിപ്പിക്കും, അത് വേഗത്തിലും ഒരുപക്ഷേ അക്രമാസക്തമായും സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ഹമാസിനെ എങ്ങനെ നിരായുധീകരിക്കുമെന്ന് മാധ്യമങ്ങള്‍ ട്രംപിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, അത് നിങ്ങളോട് വിശദീകരിക്കേണ്ടതില്ല എന്നാണ്. 

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപിച്ചതിന് ശേഷം ഇസ്രായേലിലേക്കും ഈജിപ്തിലേക്കും നടത്തിയ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ട്രംപ് തന്റെ അഭിപ്രായം പറഞ്ഞത്. 20 ബന്ദികളെ മോചിപ്പിച്ചു, മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കി.  

 

എന്നാല്‍ ഹമാസ് നിരായുധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ 20 പോയിന്റ് സമാധാന പദ്ധതിയിലെ മറ്റ് പ്രശ്‌നങ്ങള്‍ ഇപ്പോഴും നിറവേറ്റേണ്ടതുണ്ട്.